സ്വീകരിച്ച നടപടികൾ ഫലപ്രദമാണ്. ഈ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ കുവൈറ്റ് സർക്കാർ നേതൃത്വം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രസർക്കാരും ഇതിന്റെ വേഗം കൂട്ടാൻ ശ്രമിക്കണം. ആ കുടുംബങ്ങളെ എത്ര കണ്ട് സഹായിച്ചാലും മതിവരില്ല. ഞെട്ടലോടെയാണ് നാടാകെ ഈ വാർത്ത കേട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുവൈറ്റ് അപകടത്തിൽ മരിച്ച പ്രവാസികളുടെ മൃതദേഹം ഏറ്റുവാങ്ങാൻ കൊച്ചിയിലെത്തിയതാണ് മുഖ്യമന്ത്രി.
തന്റെ അഭിപ്രായത്തിൽ ഒരു കാര്യത്തിൽ ശരിയല്ലാത്ത സമീപനം ഉണ്ടായെന്ന് മന്ത്രി വീണാ ജോർജിന് കുവൈറ്റിലേക്കുള്ള യാത്രാനുമതി നിഷേധിച്ചതിൽ മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാൽ വിവാദത്തിനുള്ള സമയമല്ലെന്നും ഇതിൽ പിന്നീട് ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ശ്രമം ഉണ്ടാവണം. കുവൈറ്റുമായി നിരന്തര ഇടപെടൽ വേണമെന്നും ഏകോപിതമായ ശ്രമങ്ങളാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
23 മലയാളികളാണ് കുവൈറ്റിൽ മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു. ഇതുവരെ 50 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കുവൈറ്റിലെ മംഗഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളി കെ ജി എബ്രഹാമിന്റെ എന്‍ബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അഗ്‌നിബാധയുണ്ടായത്. മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിച്ചിരിക്കുന്നത്.