തമിഴ്നാട് പൊലീസിനും സർക്കാരിനും എതിരായി രൂക്ഷ വിമർശനം ഉയർത്തുന്നതിനിടയിലാണ് ശങ്കറിന്റെ അറസ്റ്റെന്നതാണ് ശ്രദ്ധേയം. ഐപിസ് 294(ബി), 509, 353, ഐടി ആക്ട് എന്നിവ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. തേനിയിൽ നിന്നാണ് ശങ്കറിനെ അറസ്റ്റ് ചെയ്തത്. ശങ്കറുമായി വന്ന പൊലീസ് വാഹനം തിരുപ്പൂരിന് സമീപത്ത് വച്ച് അപകടത്തിൽപ്പെട്ടിരുന്നു. ശങ്കറിനും വാഹനത്തിലുണ്ടായിരുന്ന പൊലീസിനും അപകടത്തിൽ പരിക്കേറ്റിരുന്നു.
വനിതാ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം മാറ്റത്തിനും പ്രമോഷനും പോസ്റ്റിംഗുകൾക്കും വേണ്ടി മുതിർന്ന ഉദ്യോഗസ്ഥരുമായി പല വിധത്തിലുമുള്ള വിട്ടുവീഴ്ചകൾ ചെയ്യുന്നുവെന്നാണ് ഏറെ വിവാദമായ യുട്യൂബ് അഭിമുഖത്തിൽ ശങ്കർ അഭിപ്രായപ്പെട്ടത്. പൊലീസ് സേനയ്ക്ക് എതിരെ അധിക്ഷേപ പരാമർശങ്ങൾ നിറഞ്ഞതായിരുന്നു അഭിമുഖം. ഒരു ദശാബ്ദത്തോളം കാലമായി തമിഴ് സാമൂഹ്യമാധ്യമങ്ങളിലെ പ്രമുഖരിലൊരാളാണ് ശങ്കർ. രാഷ്ട്രീയക്കാർക്കും സംസ്ഥാന സർക്കാരിനെതിരെയുമുള്ള നിശിത വിമർശനത്തിന്റെ പേരിൽ കഴിഞ്ഞ രണ്ട് വർഷമായി ഏറെ ചർച്ച ചെയ്യപ്പെടുന്ന വ്യക്തിയാണ് ശങ്കർ. നേരത്തെ സംസ്ഥാന അഴിമതി വിരുദ്ധ വിജിലൻസ് വകുപ്പിലെ ജീവനക്കാരനായിരുന്ന ശങ്കർ നിലവിൽ സസ്പെൻഷൻ നേരിടുകയാണ്യ 2008ൽ സംസ്ഥാനത്തെ നിയമ നിർമ്മാണ സംവിധാനങ്ങളിലെ പാളിച്ചകൾ വ്യക്തമാക്കുന്ന ഓഡിയോ റിക്കോർഡിംഗ് പുറത്ത് വിട്ടതിന് പിന്നാലെയാണ് ശങ്കർ പ്രശസ്തിയിലേക്ക് ഉയർന്നത്.