ഗുജറാത്തിലെ ധന്ദുകയിലെ ജലസേചന വകുപ്പ് ഓഫീസിലെ എഞ്ചിനീയർ വൈഭവ് ശ്രീവാസ്തവയാണ് അറസ്റ്റിലായത്. ധന്ദുക താലൂക്കിലെ 54 വില്ലേജുകളിലെ ജലവിതരണ സംവിധാനത്തിൽ അറ്റകുറ്റപ്പണി നടത്തിയ കരാറുകാരനിൽ നിന്നാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. എത്രയും വേഗം അറ്റകുറ്റപ്പണിയുടെ പണം ലഭിക്കാനും സമർപ്പിച്ച ബില്ല് അതേപടി അംഗീകരിക്കാനും മാസംതോറും 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി.
നാല് മാസത്തെ ബില്ല് പാസ്സാക്കിയതിന് പിന്നാലെ 1.2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കരാറുകാരൻ ആന്‍റി കറപ്ഷൻ ബ്യൂറോയെ അറിയിച്ചു. തുടർന്ന് എസിബി കെണിയൊരുക്കി. കൈക്കൂലി സ്വീകരിക്കുന്നതിനിടെ വ്യാഴാഴ്ചയാണ് വൈഭവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് വൈഭവിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ആന്‍റി കറപ്ഷൻ ബ്യൂറോ 30 ലക്ഷം രൂപ കണ്ടെടുത്തു.