അന്യ പദാർത്ഥം നീക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചത് അനുസരിച്ചാണ് ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. എന്നാൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത വസ്തു കണ്ട് ഡോക്ടർമാരും ജയിൽ അധികൃതരും അമ്പരക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. കീപാഡ് മോഡലിലുള്ള ചൈനീസ് മൊബൈൽ ഫോണാണ് ഇയാളുടെ വയറിനുള്ളിൽ നിന്ന് കണ്ടെത്തിയത്. ഫോൺ പുറത്തെടുത്തതിന് പിന്നാലെ യുവാവിന്റെ വേദനയ്ക്കും ആശ്വാസമായി.
പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് സെല്ലിലെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ഫോൺ വിഴുങ്ങിയതാണെന്ന് ഇയാൾ വ്യക്തമാക്കിയത്. 20 ദിവസത്തിന് മുൻപാണ് ഇയാൾ ഫോൺ വിഴുങ്ങിയത്. വലുപ്പം കുറഞ്ഞ ഫോണായിരുന്നതിനാൽ മലത്തിലൂടെ പുറത്തെടുക്കാനാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ചെറുകുടലിൽ മൊബൈൽ ഫോൺ കുടുങ്ങിയതോടെയാണ് സംഭവങ്ങളുടെ ഗതിമാറിയത്. എൻഡോസ്കോപിയിലൂടെ ഫോണിന്റെ ബാറ്ററിയും പിൻകവറും പുറത്തെടുക്കാൻ സാധിച്ചെങ്കിലും കീ പാഡ് ചെറുകുടലിൽ കുടുങ്ങിയതോടെയാണ് തടവുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.