ഐപിഎല്ലില്‍ രോഹിത്തിന്‍റെ രണ്ടാം സെഞ്ചുറിയും ടി20 ക്രിക്കറ്റിലെ എട്ടാം സെഞ്ചുറിയുമാണ് ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നേടിയത്. 2012 മെയ് 12ന് കൃത്യമായി പറഞ്ഞാല്‍ 4355 ദിവസങ്ങള്‍ക്കും മുമ്പായിരുന്നു ഐപിഎല്ലില്‍ രോഹിത് അവസാനമായി ഒരു സെഞ്ചുറി നേടിയത്. എന്നാല്‍ രോഹിത്തിന് പിന്തുണ നല്‍കാന്‍ ആരുമില്ലാതിരുന്നതോടെ മുംബൈ 20 റണ്‍സകലെ വീണു.
അപരാജിത സെഞ്ചുറി നേടിയെങ്കിലും രോഹിത്തിനെ തേടിയത്തിയത് പക്ഷെ നാണക്കേടിന്‍റെ റെക്കോര്‍ഡായിരുന്നു. ഐപിഎല്‍ ചരിത്രത്തിലാദ്യമായാണ് റണ്‍ചേസില്‍ ഒരു ബാറ്റര്‍ അപരാജിത സെഞ്ചുറി നേടിയിട്ടും ടീം തോല്‍ക്കുന്നത്. മുമ്പ് റണ്‍ ചേസില്‍ സഞ്ജു സാംസണും യൂസഫ് പത്താനും സെഞ്ചുറി നേടിയിട്ടും രാജസ്ഥാന്‍ റോയല്‍സ് തോറ്റിട്ടുണ്ട്. 2021ല്‍ മുംബൈക്കെതിരെ വാംഖഡെയില്‍ സഞ്ജു 63 പന്തില്‍ 119 റണ്‍സടിച്ചിട്ടും രാജസ്ഥാന്‍ തോറ്റപ്പോള്‍ 2008ല്‍ ബ്രാബോണില്‍ യൂസഫ് പത്താന്‍ മുംബൈക്കെതിരെ 37 പന്തില്‍ 100 റണ്‍സടിച്ചിട്ടും രാജസ്ഥാന്‍ തോറ്റു.
എന്നാല്‍ ഈ രണ്ട് കളികളിലും നിര്‍ണായക സമയത്ത് ഇരുവരും പുറത്തായതാണ് ടീം തോല്‍ക്കാന്‍ കാരണമായത്. ഇന്നലെ രോഹിത് പുറത്തകാതെ നിന്നിട്ടും രോഹിത്തിന് മുംബൈയെ ജയത്തിലെത്തിക്കാനാവാഞ്ഞതോടൊണ് നാണക്കേടിന്‍റെ റെക്കോര്‍ഡ് പേരിലായത്. ഈ സീസണില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്ററാണ് രോഹിത്. നേരത്ത വിരാട് കോലി രാജസ്ഥാന്‍ റോയല്‍സിനെതിരെ ജയ്പൂരില്‍ സെഞ്ചുറി നേടിയെങ്കിലും ടീം തോറ്റിരുന്നു.
ഇതിന് പുറമെ രോഹിത് പുറത്താവാതെ നിന്നിട്ടും മുംബൈ ഇന്ത്യൻസ് ഐപിഎല്ലില്‍ തോല്‍ക്കുന്നതും ഇതാദ്യമായാണ്. ഇതിന് മുമ്പ് 19 തവണയും രോഹിത് നോട്ടൗട്ടായ മത്സരങ്ങളില്‍ മുംബൈ വിജയിച്ചിട്ടുണ്ട്.