വടക്കൻ ഗോവയിലെ അൽഡോണയിൽ ഒഡീഷയിൽ നിന്നുള്ള വിനോദസഞ്ചാരികൾ വാടകയ്‌ക്കെടുത്ത് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചത് കഴിഞ്ഞ മാസമാണ്. ഇടിയുടെ ആഘാതത്തിൽ മണ്ഡോവി പാലത്തിൽ നിന്ന് താഴെവീണ ബൈക്ക് യാത്രക്കാരന്‍റെ മൃതദേഹം രണ്ട് ദിവസത്തെ തിരച്ചിലിന് ശേഷമാണ് ലഭിച്ചത്. ഈ സംഭവത്തിന് ശേഷം വാടകയ്ക്കെടുത്ത് ഓടിക്കുന്ന എല്ലാ വാഹനങ്ങൾക്കും സ്പീഡ് ഗവർണറുകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. സ്പീഡ് ഗവർണറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പ്രവർത്തന ക്ഷമമാണെന്നും ഉറപ്പാക്കാൻ ‘റെന്‍റ്-എ-കാർ’ വാഹനങ്ങൾ പരിശോധിക്കുന്നതിന് ഗതാഗത ഡയറക്ടർ നിർദേശം നൽകിയിരുന്നു.
ഗോവയിലെ റോഡപകടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ ആശങ്കാജനകമായ പ്രവണത കണ്ടെന്ന് എസ്പി (ട്രാഫിക്) രാഹുൽ ഗുപ്ത പറഞ്ഞു. ഗോവയിലെ രജിസ്റ്റർ ചെയ്ത മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് റെന്‍റ് എ ബൈക്ക്, റെന്‍റ് എ കാബ് വാഹനങ്ങളാണ് കൂടുതൽ അപകടത്തില്‍പ്പെടുന്നതെന്ന് എസ്പി ചൂണ്ടിക്കാട്ടി. വിനോദസഞ്ചാരികളുടെ അശ്രദ്ധയും ഗോവയിലെ റോഡുകള്‍, ഭൂപ്രകൃതി എന്നിവയെക്കുറിച്ചുള്ള പരിചയക്കുറവുമാണ് ഈ ഉയർന്ന അപകട നിരക്കിന് കാരണമെന്നും എസ്പി പറഞ്ഞു. റോഡ് സുരക്ഷാ ചട്ടങ്ങളെക്കുറിച്ച് കൂടുതൽ അവബോധം വളർത്തുന്നതിനായാണ് സാക്ഷ്യപത്രത്തിൽ ഒപ്പിടീക്കുന്നതെന്ന് എസ്പി വ്യക്തമാക്കി.