കേന്ദ്രസര്‍ക്കാരിലെ സുപ്രധാന തസ്തികകളിലേക്ക് സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ നിയമിക്കാനൊരുങ്ങി കേന്ദ്രം. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി മൂന്ന് ജോയിന്റ് സെക്രട്ടറിമാരെയും 22 ഡയറക്ടര്‍മാരെയും ഡെപ്യൂട്ടി സെക്രട്ടറിമാരെയുമാണ് നിയമിക്കുക. നേരത്തെ ഈ തസ്തികകളിലേക്ക് സിവില്‍ സര്‍വീസില്‍ നിന്നുള്ളവരെയായിരുന്നു നിയമിക്കുന്നത്. സ്വകാര്യ മേഖലയില്‍ നിന്ന് വ്യക്തികളെ നിയമിക്കുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി അനുമതി നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രത്യേക മേഖലയില്‍ പ്രാവീണ്യം ആവശ്യമുള്ള വകുപ്പുകളിലേക്കാണ് ലാറ്ററല്‍ എന്‍ട്രി വഴി നിയമിക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ നിന്നോ സ്വകാര്യ മേഖലയില്‍ നിന്നോ ഈ നിയമനങ്ങള്‍ നടത്താം.
2018ൽ ആരംഭിച്ച ലാറ്ററൽ എൻട്രി സ്കീമിന് കീഴിൽ ജോയിൻ്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തലത്തിലാണ് റിക്രൂട്ട്‌മെൻ്റുകൾ നടക്കുന്നത്. പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള വകുപ്പുകളിലേക്ക് ആളുകളെ കൊണ്ടുവരുന്നതിനാണ് പുതിയ രീതി. ലാറ്ററൽ എൻട്രി സ്കീമിന് കീഴിൽ, സ്വകാര്യ മേഖലയിൽ നിന്നോ സംസ്ഥാന സർക്കാർ / സ്വയംഭരണ സ്ഥാപനങ്ങൾ / പൊതുമേഖലാ സ്ഥാപനങ്ങൾ മുതലായവയിൽ നിന്നോ ആണ് റിക്രൂട്ട്മെൻ്റുകൾ നടത്തുന്നത്.