തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥിന്റെ മരണം പ്രത്യേകസംഘം അന്വേഷിക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.
കേസിൽ മുഖ്യപ്രതി കെ.അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് പട്ടാമ്പിയിൽ നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. അഖിലിനെതിരെ നേരത്തേയും റാഗിങ് കേസുകളുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി. ഇവരിൽ നാലുപേർ എസ്.എഫ്.ഐ പ്രവർത്തകരാണ്.
എം.എസ്.എഫും എ.ബി.വി.പിയും കോളജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതിന് പിന്നാലെ കെ.എസ്.യു ജില്ലാകമ്മിറ്റി അനിശ്ചിതകാല റിലേ നിരാഹാര സമരമാരംഭിച്ചു. ഇന്നലെ വൈത്തിരി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും നടത്തിയിരുന്നു. ക്യാമ്പസിനകത്ത് ഒരു വിദ്യാർഥി ക്രൂരമർദനത്തിനിരയാവുകയും ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്തിട്ട് എസ്.എഫ്.ഐ സമരരംഗത്തില്ലാത്തതും ചർച്ചയാവുകയാണ്.