ഡിപ്ലോമ വിദ്യാർത്ഥിയായ പതിനേഴുകാരൻ അമ്മ നേത്രയുടെ തലയിൽ ഇരുമ്പ് കമ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച രാവിലെ, കോളേജിലേക്ക് പോകുന്നതിനിടെ അമ്മയും മകനും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ പ്രകോപിതനായ മകൻ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. അമ്മ തന്നെ നന്നായി പരിപാലിക്കുകയോ ഭക്ഷണം നൽകുകയോ ചെയ്യാറില്ലെന്നും ഇതിന്‍റെ പേരിലാണ് വഴക്കുണ്ടായതെന്നുമാണ് 17 കാരൻ പൊലീസിന് നൽകിയ മൊഴി.
സംഭവ ദിവസം രാവിലെ അമ്മയും മകനും വഴക്കുണ്ടായി. കോളേജിൽ പോകാൻ തയ്യാറെടുക്കുകയായിരുന്ന 17 കാരൻ അമ്മ തന്നെ വഴക്ക് പറഞ്ഞത് ചോദ്യം ചെയ്തു. പിന്നാലെയുണ്ടായ തർക്കത്തിനിടെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ 17 കാരനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട നേത്രയുടെ മകൾ ജോർജ്ജിയയിൽ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. ഇവരെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.