ക്രിസ്മസിന് ഫ്രാൻസിസും കുടുംബവും നാട്ടിൽ പോയ സമയത്തായിരുന്നു മോഷണ ശ്രമം. കഴിഞ്ഞ ബുധനാഴ്ച പുലർച്ച അയൽവാസികളാണ് മോഷണ വിവരം അറിഞ്ഞത്. മലപ്പുറത്തുനിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. മോഷണ ശ്രമമുണ്ടായ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഈ സംഭവത്തിന് ആഴ്ചകൾക്കു മുമ്പ് കോഹിനൂരിലെ രണ്ട് വീടുകളിൽ മോഷണം നടന്നു. വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതേദിവസം പുലർച്ചതന്നെ ആളില്ലാത്ത സമയത്ത് വീടിന്റെ മുൻവാതിൽ തകർത്ത് പണവും കവർന്നു. ഈ കേസുകളിൽ അറസ്റ്റിലായ മോഷ്ടാവിന് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്.
മോഷണക്കേസുകളാല്‍ കുപ്രസിദ്ധി നേടിയ സന്തോഷ് കുമാർ പതിനഞ്ചാം വയസ്സിലാണ് മോഷണം തുടങ്ങിയതെന്ന് പൊലീസ് അറിയിച്ചു. പിന്നീടങ്ങോട്ട് കേരളത്തിൽ പല ജില്ലകളിലായി മോഷണ കേസുകളിൽ പ്രതിയാണ്. കോഴിക്കോട് നടക്കാവ് കേന്ദ്രീകരിച്ച് താമസിച്ച് മോഷണങ്ങൾ തുടരുന്നതിനിടെയാണ് തേഞ്ഞിപ്പലം പാണമ്പ്രയിലെ മോഷണ ശ്രമ കേസിലെ അറസ്റ്റ്. വര്‍ഷങ്ങളായി മോഷണം തുടരുന്ന പ്രതി പൊലീസിന് പിടികിട്ടാത്ത തരത്തിലാണ് മോഷണങ്ങൾ ആസൂത്രണം ചെയ്തിരുന്നതും നടപ്പാക്കിയിരുന്നതും. അതുകൊണ്ടുതന്നെ നിരവധി കേസുകളില്‍ പിടിക്കപ്പെട്ടില്ല. ചില പാളിച്ചകൾ സംഭവിച്ച സ്ഥലങ്ങളിൽ മാത്രമാണ് പൊലീസിന്റെ വലയിലായത്.