മഴ സീസണ് മുന്നോടിയായി ഒരു ലക്ഷം രൂപ വീതം ഓട നവീകരണത്തിന് കൗൺസിലര്‍മാരെ ഏൽപ്പിച്ചു. ഒക്ടോബര്‍ 15 ന് വെള്ളക്കെട്ടുണ്ടായി. അടിയന്തര ആശ്വാസമെന്ന നിലയിൽ വീണ്ടും കൊടുത്തു 50000 വീതം. അതായത് ഓടകൾ വൃത്തിയാക്കാൻ 100 വാര്‍ഡിലും ഒന്നര ലക്ഷം വീതം ചെലവാക്കിയെങ്കിലും ഓടയിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ട മണ്ണും മാലിന്യങ്ങളും കോരി മാറ്റാൻ പോലും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം മാലിന്യ നിര്‍മ്മാര്‍ജ്ജനം മുതൽ അഴുക്കുചാലുകളുടെ ആഴം കൂട്ടുന്നതിന് വരെ ക്രിയാത്മകമായ ഒറ്റപദ്ധതിയും ഇല്ലെന്ന് ആക്ഷേപം പ്രതിപക്ഷത്തിന് മാത്രമല്ല ഭരണാനുകൂല നേതാക്കൾക്ക് വരെയുണ്ട്.
സ്മാര്‍ട്ട് സിറ്റി എന്ന പേരിൽ ആവിഷ്കരിക്കുന്ന പദ്ധതിയുടെ തക ഫലപ്രദമായി ഉപയോഗിച്ചില്ല. വകുപ്പുതല ഏകോപനത്തിലുമുണ്ട് വൻ വീഴ്ച. പാര്‍വ്വതി പുത്തനാറിന്‍റെ ആഴം കൂട്ടാൻ നടപടിയായില്ല. ടെക്നോപാര്‍ക്കിലേക്ക് വരെ വെള്ളം കയറാനിടയാക്കിയ തെറ്റിയാറിന്‍റെ മാലിന്യ പ്രശ്നം പരിഹരിക്കാനോ കയ്യേറ്റങ്ങൾ ചെറുത്ത് ഒഴുക്ക് വീണ്ടെടുക്കാനോ പദ്ധതി ഇല്ല. ആമയിഴഞ്ഞാൻ തോട്ടിലേക്ക് മാലിന്യം എറിയുന്നവരെ കണ്ടെത്താൻ എഐ ക്യാമറക്ക് ഓര്‍ഡര്‍ നൽകുമെന്നാണ് മേയര്‍ ഇപ്പോഴും പറയുന്നത്.