ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം തുടങ്ങി സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ മേഖലകൾ ഗെയിമിലെ യാത്രയിൽ വന്നുപോകും. ആകർഷകമായ ത്രീ ഡി അസറ്റുകൾ, വിഷ്വൽ എഫക്ട്‌സ്, സ്‌പേഷ്യൽ ഓഡിയോ തുടങ്ങിയവ ഗെയിമിനു മാറ്റുകൂട്ടുന്നു. ഗെയിമിലെ നായക കഥാപാത്രത്തിന് ഈ ഓട്ടത്തിനിടെ കോയിനുകളും മറ്റു സമ്മാനങ്ങളും ശേഖരിക്കാം. ഓടിയും ചാടിയും വശങ്ങളിലേക്ക് തെന്നിമാറിയും തടസ്സങ്ങളും കെണികളും മറികടക്കാം. ഗെയിമിൽ ഉൾപ്പെടുത്തിയിട്ടുള്ള ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകിയാൽ ബോണസ് പോയിന്റുകൾ ലഭിക്കും. വിനോദത്തിലൂടെ വിജ്ഞാനം എന്നതാണ് ലക്ഷ്യം.
കേരളീയം എന്ന സങ്കൽപ്പത്തിൽ ഊന്നിയാണ് നിലവിൽ ഗെയിമെങ്കിലും ഭാവിയിൽ സംസ്ഥാനത്തിന്റെ മറ്റു വികസന സന്ദേശങ്ങൾ ഉൾപ്പെടുത്താനാകും വിധമാണ് രൂപകൽപ്പന. ആൻഡ്രോയ്ഡ്, വെബ് ആപ്‌ളിക്കേഷനുകളാണ് നിലവിൽ പൂർത്തിയായത്. ഗൂഗിൾ പ്‌ളേ സ്റ്റോറിൽ ‘K-Run’ എന്നു സെർച്ച് ചെയ്ത് ഗെയിം ഇൻസ്റ്റാൾ ചെയ്യാം. വൈകാതെ ഐ.ഒ.എസ് പ്ലാറ്റ്‌ഫോമിലും ലഭ്യമാകും. ഇൻഫിനിറ്റി റണ്ണർ ഗെയിം ആയിട്ടാണ് കെ റൺ രൂപകൽപ്പന. കേരളീയം മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മറ്റി സ്റ്റാർട്ട് അപ് കമ്പനിയായ എക്‌സ്.ആർ.ഹൊറൈസണുമായി ചേർന്നാണ് ഗെയിം ഡെവലപ്ചെയ്തത്.
കനകക്കുന്ന് പാലസ് ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായിരുന്നു. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ,ഐ.ബി സതീഷ് എം.എൽ.എ ,മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ് ബാബു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. എക്‌സ്.ആർ.ഹൊറൈസൺ സി.ഇ.ഒ ഡെൻസിൽ ആന്റണി ഗെയിമിന്റെ സവിശേഷതകൾ വിശദീകരിച്ചു.