പൊതുമരാമത്ത് അധികൃതരും കരാറുകാരും അവഗണിച്ചതിൽ പ്രതിഷേധിച്ച് നീണ്ടുനോക്കിയിൽ ജനകീയ നടപ്പാലം നിർമിച്ച് നാട്ടുകാർ. പുതിയ പാലം പണിയുന്നതിനായി പഴയ പാലം പൊളിച്ചു നീക്കിയപ്പോൾ നാട്ടുകാർക്ക് പുഴ കടക്കാൻ താൽക്കാലിക നടപ്പാലം പോലും ഒരുക്കാൻ അധികൃതർ തയാറായില്ല. പരിഹാരം കണ്ടെത്താനാകാതെ വന്നപ്പോൾ ആണ് നമ്മുടെ നീണ്ടുനോക്കി കൂട്ടായ്മയുടെ നേതൃത്വത്തിൽ മൂന്നാം തവണയും താൽക്കാലിക പാലം ഉണ്ടാക്കിയത്. നാട്ടുകാരുടെ ആവശ്യം കണക്കിലെടുത്ത് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം സഹായം നൽകുകയും നാട്ടുകാർക്കൊപ്പം പണികളിൽ പങ്കെടുക്കുകയും ചെയ്തു. കൊട്ടിയൂർ ടൗണിൽ നിന്ന് മലയോര ഹൈവേയേയും സമാന്തര റോഡിനേയും ബന്ധിപ്പിക്കുന്നതിന് ബാവലി പുഴയിലാണ് മൂന്നാമതും താൽക്കാലിക പാലം നിർമിച്ചത്. ഇതിന് മുൻപ് രണ്ട് തവണ നിർമിച്ച താൽക്കാലിക പാലങ്ങളും കഴിഞ്ഞ മഴക്കാലത്ത് ഒഴുകി പോയിരുന്നു.
പഴയ പാലം പൊളിക്കും മുൻപ് തന്നെ താൽക്കാലിക പാലം ഉണ്ടാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും അനുകൂലമായ നിലപാട് ഉണ്ടായില്ല. ഇവിടെ നാലര പതിറ്റാണ്ട് മുൻപ് നിർമിച്ച പാലം പൊളിച്ചു മാറ്റിയാണ് കഴിഞ്ഞ വേനലിൽ പുതിയ പാലത്തിന്റെ പണികൾ തുടങ്ങിയത്. വൈശാഖ ഉത്സവ കാലത്തിന് മുൻപ് പുതിയ പാലം പണി പൂർത്തിയാക്കും എന്നും അതിനാൽ തന്നെ താൽക്കാലിക പാലത്തിന്റെ ആവശ്യമില്ല എന്നുമായിരുന്നു അധികൃതരുടെയും കരാറുകാരന്റെയും നിലപാട്
പാലം പണിതില്ല എന്നത് മാത്രമല്ല, രണ്ട് തൂണുകളുടെ പണി പൂർത്തിയാക്കാൻ പോലും സാധിച്ചില്ല…