വികലമായ ഭൂപടം തയാറാക്കാനുള്ള അജൻഡയുടെ തെളിവുകൾ കണ്ടെത്തിയതിനു ശേഷമാണു പ്രബിറിനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു. യുഎസ് വ്യവസായിയും കോടീശ്വരനും ടെക്കിയുമായ നെവിൽ റോയ് സിംഘവുമായി പ്രബിർ പുർകയസ്ഥയ്ക്കു ബന്ധമുണ്ട്. ഇരുവരും ഇമെയിൽ സംഭാഷണം നടത്തിയിരുന്നു.കശ്മീരും അരുണാചൽ പ്രദേശും ‘തർക്ക പ്രദേശങ്ങൾ’ എന്നു കാണിക്കുന്ന തരത്തിൽ ഇന്ത്യയുടെ ഭൂപടം തയാറാക്കുന്നതിനെപ്പറ്റി പ്രബിറും നെവിലും ചർച്ച നടത്തി. ഇങ്ങനെ ഭൂപടമുണ്ടാക്കാൻ പ്രബിർ പുർകയസ്ഥ, സ്ഥാപനത്തിലെ നിക്ഷേപകനും എച്ച്ആർ മേധാവിയുമായ അമിത് ചക്രവർത്തി എന്നിവർ 115 കോടിയിലേറെ രൂപ വിദേശഫണ്ടുകൾ സ്വീകരിച്ചെന്നും പൊലീസ് ആരോപിക്കുന്നു.
ഇന്ത്യയിൽ ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ അന്വേഷണം നേരിടവേയാണു ന്യൂസ് ക്ലിക്കിലെ പ്രബിർ പുർകയസ്ഥ, അമിത് ചക്രവർത്തി എന്നിവരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ന്യൂസ് ക്ലിക്ക് ഓഫിസിലും ഇവരുമായി സഹകരിക്കുന്ന മാധ്യമപ്രവർത്തകരുടെ ഉൾപ്പെടെ വസതികളിലും റെയ്ഡ് നടന്നു. 46 കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ, ലാപ്ടോപ് ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു.