ഇരിട്ടി: മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളിൽ ട്രോളിബാഗിൽ യുവതിയുടെ അഴുകിയ ജഡം കണ്ടെത്തിയ സംഭവത്തിൽ കണ്ണവത്ത് കാണാതായ യുവതിയെ സംശയിച്ച് അന്വേഷണം നടക്കുന്നതിനിടെ യുവതിയെ കണ്ടെത്താനായതോടെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമായി. കർണ്ണാടക പോലീസ് കണ്ണവത്തെത്തി യുവതിയുടെ അമ്മയുടെ മൊഴിയെടുക്കുകയും ഡി എൻ എ ടെസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുന്നതിനുമിടയിലാണ് യുവതിയെ പേരാവൂർ സ്റ്റേഷൻ പരിധിയിലെ പെരുമ്പുന്ന മുരിങ്ങോടിയിലെ പാറങ്ങോട്ട് കോളനിയിൽ കണ്ടെത്തുന്നത്. രമ്യ ഈ കോളനിയിൽ ഉണ്ടെന്ന വിവരത്തെത്തുടർന്ന് ബന്ധുക്കൾ എത്തി രമ്യയെ തിരിച്ചറിയുകയായിരുന്നു. കണ്ണവം പോലീസ് കോളനിയിലെത്തി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പ്രകാരമുള്ള മറ്റു നടപടിക്കായി ഇവരെ സ്റ്റേഷനിലേക്ക് മാറ്റി.
തൊടീക്കളം കോളനിയിലെ ബാബുവിന്റെ ഭാര്യ രമ്യ (31) യെ കാണാനില്ലെന്ന് കാണിച്ച് കണ്ണവം പോലീസ്‌റ്റേഷനിൽ ബാബു പരാതി നൽകിയിരുന്നു. കണ്ണവം പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മാക്കൂട്ടം ചുരം പാതയിലെ വനത്തിൽ നിന്നും രണ്ടാഴ്ചയോളം പഴക്കമുള്ള അഴുകിയ നിലയിലുള്ള ജഡം കണ്ടെത്തുന്നത്.
ജഡത്തോടൊപ്പം ഇവർ ധരിച്ച ചുരിദാറും ലഭിച്ചിരുന്നു.
പോസ്റ്റ്‌മോർട്ടത്തിൽ ജഡം മുപ്പതിലേറെ പ്രായമുള്ള യുവതിയുടേതാണെന്നും രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നും കണ്ടെത്തുകയുണ്ടായി.
ഇതേസമയത്ത് കാണാതായ യുവതികളെ പറ്റി നടത്തുന്ന അന്വേഷണത്തിനിടെയാണ് കണ്ണവത്തു നിന്നും ഒരു യുവതിയെ കാണാതായിട്ടുണ്ടെന്ന വിവരം കേരളാ പോലീസ് കർണ്ണാടക പോലീസിനെ അറിയിക്കുന്നത്. യുവതിയുടെ അമ്മ വീരാജ്പേട്ടയിൽ എത്തി മൃതദേഹം കണ്ടെങ്കിലും ഇത് തൊണ്ണൂറ് ശതമാനവും മകളുടേതാവാൻ സാദ്ധ്യതയിലെന്നും പറഞ്ഞിരുന്നു. എങ്കിലും കർണ്ണാടകപോലീസ് അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഇപ്പോൾ കാണാതായ യുവതിയെ പേരാവൂരിൽ കണ്ടെത്തുന്നത്.
കർണ്ണാടകാ പോലീസ് കേരളത്തിലും കർണ്ണാടകത്തിലും അന്വേഷണം ശക്തമാക്കുന്നതിനായി കഴിഞ്ഞ ദിവസം മടിക്കേരി ജില്ലാ ക്രൈംബ്രാഞ്ചിനും അന്വേഷണ ചുമതല നൽകിയിരുന്നു. വീരാജ് പേട്ട സി ഐ ശിവരുദ്ര, എസ് ഐ മഞ്ജുനാഥ്, എ എസ് ഐ സോമണ്ണ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനു പുറമെയാണ് ക്രൈംബ്രാഞ്ച് സംഘത്തെ കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. ഈ സംഘത്തിൻ്റെ സംയുക്ത നേതൃത്വത്തിൽ അന്വേഷണം ഊർജിതമായി നടക്കുകയാണ്
സംഭവം നടന്നെന്നു സംശയിക്കുന്ന കാലയളവിൽ മാക്കൂട്ടം ചുരം പാതവഴി ഇരു ഭാഗത്തേക്കും കടന്നു പോയ വാഹനങ്ങൾ മാക്കൂട്ടത്തേയും പെരുമ്പാടിയിലെയും ചെക്ക് പോസ്റ്റുകളിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളിലൂടെ പരിശോധിച്ചു വരികയാണ്. ഈ കാലയളവിൽ ഇതുവഴി കടന്നു പോയ ഒരു ഇന്നോവ വാഹനം കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നോവ വാഹനത്തിൻ്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നത്. ഈ വാഹനത്തിൻ്റെ നമ്പർ പരിശോധിച്ചപ്പോൾ ഇരിട്ടി മേഖലയിലെ ഒരു ഇരുചക്രവാഹനത്തിൻ്റെ നമ്പർ ആണ് ഇതിൽ ഉപയോഗിച്ചതെന്നാണ് കണ്ടെത്തിയത്. ഇതാണ് സംശയങ്ങൾക്കിടയാക്കിയത്.