കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലെ കോച്ചുകൾ കാലപ്പഴക്കം ചെന്നവയാണെന്ന് റെയിൽവേ. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ ചുരുക്കം ട്രെയിനുകളിൽ മാത്രമാണ് പുതിയ കോച്ചുകൾ ഉള്ളത്. ശുചിത്വം കുറഞ്ഞതും ചോർന്നൊലിക്കുന്നതും പാറ്റകൾ നിറഞ്ഞതുമാണെന്ന വിമർശമുണ്ടായതിനു പിന്നാലെയാണ് തുറന്നുപറച്ചിൽ. വട്ടിയൂർക്കാവ് സ്വദേശി അജയ് എസ് കുമാറിന് നൽകിയ വിവരാവകാശരേഖയിലാണ് റെയിൽവേ ഇക്കാര്യം വിശദമാക്കിയത്.
തിരുവനന്തപുരം–- കോഴിക്കോട്–-തിരുവനന്തപുരം ജനശതാബ്ദി (12076/75)യുടെ ഏഴ് കോച്ചും 21 മുതൽ 25 വർഷംവരെ പഴക്കമുള്ളതാണ്. തിരുവനന്തപുരം–- കണ്ണൂർ ജനശതാബ്ദിയിൽ അത്തരത്തിൽ അഞ്ച് കോച്ചുണ്ട്. തിരുവനന്തപുരം–- മംഗളൂരു–- തിരുവനന്തപുരം സെൻട്രൽ (16347/48) ട്രെയിനിന്റെ 14 കോച്ചും സ്വർണ ജയന്തിയുടെയും ഗാന്ധിധാം എക്‌സ്‌പ്രസിന്റെ നാലും രണ്ടും കോച്ചുകളും ഒഴിവാക്കൽ ഘട്ടത്തിലേക്ക് എത്തിയവയാണ്. മാവേലി, മലബാർ എക്‌സ്‌പ്രസുകളിലും കാലപ്പഴക്കം ചെന്ന കോച്ചുകളുണ്ട്.
നിലവിൽ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ വന്ദേഭാരതിന്റെ കോച്ചുകൾ നിർമിക്കുന്നതിനാണ് മുൻഗണന. ദീർഘദൂര ട്രെയിനുകളിൽ മാത്രമാണ് പുതിയ കോച്ചുകളായ ലിങ്ക് ഹോഫ്മാൻ ബുഷ് കോച്ച് (എൽബിഎച്ച് ) ഉള്ളത്. വെരാവൽ, ഷാലിമാർ, മുംബൈ സിഎസ്‌എംടി എക്‌സ്‌പ്രസുകളിലാണ് അത്തരം കോച്ചുകളുള്ളത്.