അടുത്ത രണ്ടു മാസങ്ങളിൽ സംസ്ഥാനത്തു കാര്യമായി മഴ പെയ്യാൻ സാധ്യതയില്ലെന്നു കാലാവസ്ഥാ നിരീക്ഷകർ. ഇതോടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും. മഴ ലഭിച്ചില്ലെങ്കിൽ ലോഡ്ഷെഡിങ് ഒഴിവാക്കാനായി കൂടിയ നിരക്കിൽ ബോർഡിന് വൈദ്യുതി വാങ്ങേണ്ടിവരും. അണക്കെട്ടുകളിൽ നിലവിൽ ശരാശരി 37% വെള്ളമേയുള്ളൂ. ജൂൺ–സെപ്റ്റംബർ മാസങ്ങളിലെ മഴയിലൂടെയാണു സാധാരണ മേയ് വരെ ആവശ്യമായ വൈദ്യുതിക്കു വെള്ളം ലഭിക്കുന്നത്.
എന്നാൽ ഇത്തവണ ജൂൺ മുതൽ ഇന്നലെ വരെ 44% കുറവാണ് ലഭിച്ച മഴ. ഈ മാസം കഴിയുന്നതോടെ കുറവ് 60% ആകാനാണു സാധ്യത. ഇന്നലെ വരെ 155.6 സെന്റിമീറ്റർ മഴ ലഭിക്കേണ്ടതിനു പകരം കിട്ടിയത് 87.7 സെ.മീ മാത്രം.
മുൻ വർഷങ്ങളിൽ കാലവർഷക്കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്നത് ഓഗസ്റ്റിലാണെന്നു നിരീക്ഷകർ അറിയിച്ചു.. എന്നാൽ ഇത്തവണ മാസം പകുതി കഴിഞ്ഞിട്ടും ലഭിക്കേണ്ട മഴയുടെ 10% മാത്രമാണ് പെയ്തത്. വരും ദിവസങ്ങളിൽ ബാക്കി 90% ലഭിക്കില്ലെന്നും ഉറപ്പായി. സെപ്റ്റംബറിൽ സാധാരണ മഴ കുറവാണ്. ഇത്തവണയും അതിനു മാറ്റമുണ്ടാവില്ല.
2016ൽ ഉണ്ടായതിനെക്കാൾ വലിയ വരൾച്ച സംസ്ഥാനം ഇത്തവണ നേരിടേണ്ടി വന്നേക്കാമെന്നാണു സൂചനകൾ. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള 4 മാസത്തെ കാലവർഷത്തിൽ 201.86 സെന്റിമീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം ആകെ 173.6 സെന്റിമീറ്റർ ലഭിച്ചു. ഇത്തവണ അതിനു പോലും സാധ്യത ഇല്ല.
മഴ ഏറ്റവും കുറഞ്ഞ ഓഗസ്റ്റ്
‘കാലവർഷത്തിലെ കുറവു നികത്തുന്ന മഴ സെപ്റ്റംബർ വരെ ലഭിച്ചേക്കില്ല. മഴ ഏറ്റവും കുറവ് ലഭിച്ച ഓഗസ്റ്റ് ആവും ഇത്തവണത്തേത്. വലിയ വരൾച്ചയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഒക്ടോബർ–ഡിസംബർ കാലത്ത് അണക്കെട്ടുകൾ നിറയാവുന്ന തുലാവർഷം ലഭിക്കില്ല.’ – രാജീവൻ എരിക്കുളം കാലാവസ്ഥാ നിരീക്ഷകൻ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്