പ്രതീക്ഷിച്ച മഴ ലഭിക്കാതെ അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്‌ന്നതോടെ അധിക വൈദ്യുതി ഉൽപ്പാദനം അസാധ്യമായതും പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ ദിവസവും 15 കോടി രൂപവരെ ചെലവഴിക്കേണ്ട അസാധാരണ സാഹചര്യവും വിലയിരുത്താൻ ബുധനാഴ്‌ച അവലോകനയോഗം ചേരും. സെക്രട്ടറിയറ്റിൽ വൈകിട്ട് നാലിന് വൈദ്യുതിമന്ത്രി കെ കൃഷ്‌ണൻകുട്ടിയാണ് യോഗം വിളിച്ചത്.
കെഎസ്‌ഇബി നിയന്ത്രണത്തിലുള്ള അണക്കെട്ടുകളിൽ സംഭരണശേഷിയുടെ ശരാശരി 37 ശതമാനം വെള്ളമാണുള്ളത്. ഇടുക്കിയിൽ 32 ശതമാനമായി താഴ്‌ന്നു. സാധാരണ ആഗസ്‌തിൽ അണക്കെട്ടുകളിലെ ജലനിരപ്പ് 70 ശതമാനയിരുന്നു. മഴക്കാലത്ത് അധിക വൈദ്യുതി ഉൽപ്പാദിപ്പിച്ച് ഇതര സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നിടത്താണ് ഉൽപ്പാദനത്തിൽ വലിയ കുറവുണ്ടാകുന്ന അസാധാരണ സാഹചര്യം. ദിവസവും പവർ എക്‌സ്‌ചേഞ്ചിൽനിന്ന് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്. ഇങ്ങനെ വാങ്ങുമ്പോൾ അതതു ഘട്ടത്തിൽത്തന്നെ പണം കൈമാറണം. ദിവസം 10 മുതൽ 15 കോടി വരെയാണ് കെഎസ്‌ഇബി നൽകുന്നത്. ഇത് വലിയ ബാധ്യതയിലേക്ക് ബോർഡിനെ കൊണ്ടെത്തിക്കും.