പാമ്പുകടിയേറ്റു മരിച്ച നിലയിൽ കാറിനുള്ളിൽ നിന്നാണ് അങ്കിത് ചൗഹാൻ എന്ന വ്യക്തിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പാമ്പാട്ടിയെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ബിസിനസുകാരനായ അങ്കിത് ചൗഹാനെ പങ്കാളിയായ ആര്യ സുഹൃത്തുക്കളുടെ സഹായത്തോടെ വിദഗ്ധമായി കൊലപ്പെടുത്തുകയായിരുന്നു. ചൗഹാനെ കൊല്ലുന്നതിനായി ആര്യ തന്നെയാണ് പാമ്പാട്ടിയെ വിളിച്ചു വരുത്തിയത്. കേസിൽ കുറ്റാരോപിതരായ ആര്യയുടെ ഒരു സുഹൃത്തിനെയും രണ്ടു സഹായികളെയും പൊലീസ് തിരയുകയാണ്. മുപ്പതുകാരനായ അങ്കിത് ചൗഹാനെ, റോഡിനരികിൽ നിർത്തിയിട്ട കാറിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ചൗഹാന്റെ ഫോൺകോളുകൾ പൊലീസ് പരിശോധിച്ചു. അങ്ങനെയാണ് ആര്യയിലേക്ക് അന്വേഷണം എത്തിയത്. ‘‘സ്ത്രീയും അവരുടെ സുഹൃത്ത് ദീപ് കാൻപാലും മറ്റുരണ്ടുപേരും ചേർന്ന് ചൗഹാനെ കൊല്ലുന്നതിനായി ഗൂഢാലോചന നടത്തിയതായി പാമ്പാട്ടി വെളിപ്പെടുത്തി. തുടർന്ന് അയാളിൽ നിന്ന് മൂർഖനെ വാങ്ങി തുറന്നു വിട്ടു.’’– പൊലീസ് അറിയിച്ചു.
മദ്യപിച്ചെത്തുന്ന അങ്കിൽ ചൗഹാൻ കേസിലെ പ്രതിയായ യുവതിയെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നതായും ഇതേത്തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പാമ്പാട്ടി പൊലീസിൽ മൊഴി നൽകി. പ്രതികൾക്കെതിരെ ഐപിസി 302 പ്രകാരം കൊലപാതകത്തിനു കേസെടുത്തു.