18 ന് തിരുവനന്തപുരത്തുണ്ടായിരുന്ന നിഖിൽ രാത്രി വർക്കലയിൽ തങ്ങിയശേഷം രാവിലെ എറണാകുളത്തേക്കു പോയി. 19നു രാവിലെ കൊച്ചിയിലെ വാട്ടർ തീംപാർക്ക് പരിസരത്താണു നിഖിലിന്റെ ടവർ ലൊക്കേഷൻ. വൈകിട്ട് കായംകുളത്തു തിരിച്ചെത്തി. രാത്രി 7നു ഫോൺ സ്വിച്ച് ഓഫായി.
കോളജിന്റെ റിപ്പോർട്ട് അപൂർണം; വ്യക്തത തേടാൻ വാഴ്സിറ്റി
തിരുവനന്തപുരം∙ കായംകുളം എംഎസ്എം കോളജിൽ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് നൽകി പ്രവേശനം നേടിയ സംഭവത്തിൽ കോളജ് നൽകിയ റിപ്പോർട്ടിൽ സർവകലാശാല വ്യക്തത തേടും. ആവശ്യപ്പെട്ട വിവരങ്ങൾ മുഴുവൻ നൽകാതിരുന്ന സാഹചര്യത്തിലാണ് ഇതിനായി സമയം അനുവദിക്കുന്നത്. റിപ്പോർട്ട് തൃപ്തികരമല്ലെന്നു വൈസ് ചാൻസലർ വ്യക്തമാക്കിയെങ്കിലും തള്ളുന്നില്ല.
നിഖിലിനു പ്രവേശനം നൽകിയ പ്രവേശന കമ്മിറ്റി അംഗങ്ങളുടെ വിശദാംശങ്ങൾ, പിജി പ്രവേശന നടപടികളുമായി ബന്ധപ്പെട്ടു കമ്മിറ്റി ചേർന്ന യോഗങ്ങളുടെ മിനുട്സ് എന്നിവയാണ് ആവശ്യപ്പെടുക. ഒപ്പം കൊമേഴ്സ് വിഭാഗത്തിലെ അധ്യാപകരുടെ വിശദാംശങ്ങളും എത്ര നാളായി അവിടെ പഠിപ്പിക്കുന്നു എന്ന വിവരവും നൽകണം.
ലഭിക്കുന്ന മറുപടി കോളജിന്റെ റിപ്പോർട്ടിനൊപ്പം ചേർത്ത് 27നു സിൻഡിക്കറ്റ് യോഗത്തിൽ വയ്ക്കും. 30നു കാലാവധി അവസാനിക്കുന്ന സിൻഡിക്കറ്റിന്റെ അവസാനത്തെ യോഗമാണ് 27നു ചേരുന്നത്. അതിനാൽ ഈ യോഗത്തിൽ തന്നെ തുടർനടപടി തീരുമാനിക്കേണ്ടിവരും. കാലാവധി അവസാനിക്കുന്നതിനാൽ സിൻഡിക്കറ്റ് ഉപസമിതിയെ വയ്ക്കാൻ സാധ്യതയില്ല.