വിദേശ കമ്പനികളുടെ വിമാനങ്ങൾക്ക് കണ്ണൂരിൽനിന്ന് സർവീസ് നടത്താൻ കഴിയാത്തത് കേന്ദ്രസർക്കാരിന്റെ അനാസ്ഥകൊണ്ടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ ഹജ്ജ് ക്യാമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ വിമാനത്താവളത്തെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ല. ഈ അവഗണന അവസാനിപ്പിക്കാൻ മന്ത്രിസഭാതലത്തിൽ നടപടി സ്വീകരിക്കും.
കണ്ണൂർ വിമാനത്താവളത്തിന്റെ പ്രധാന പ്രശ്നം സർവീസുകളുടെ കുറവാണ്. അത് പരിഹരിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ചുവരികയാണ്. വിമാനത്താവളത്തിനൊപ്പം തൊഴിൽമേഖല ശക്തിപ്പെടുത്താൻ 5,000 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചു. പ്രാഥമിക നടപടികൾക്കും ഭൂമി ഏറ്റെടുക്കാനുമായി 723 കോടി രൂപ സംസ്ഥാന സർക്കാർ കിൻഫ്രയ്ക്ക് അനുവദിച്ചു. ഏറ്റെടുക്കൽ നടപടി ഉടൻ ആരംഭിക്കും.
കണ്ണൂർ വിമാനത്താവളം ടാറ്റയ്ക്ക് കൈമാറാൻ ചർച്ച നടത്തിയെന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുത്തതുപോലെ കണ്ണൂർ വിമാനത്താവളം ആർക്കും കൈമാറാൻ പറ്റില്ല. ഓഹരിയുടമകളുടേതാണ് കണ്ണൂർ വിമാനത്താവളം. അവർക്കുമാത്രമേ ഇത് കൈമാറാൻ കഴിയൂ. ഇൻഡിഗോ കണ്ണൂർ- –-ബോംബെ സർവീസ് ആരംഭിക്കുന്നത് ശുഭകരമായ വാർത്തയാണെന്നും ഇ പി പറഞ്ഞു.