ആലുവ ∙ നഗരത്തിൽ യുവാക്കളെ ഓട്ടോ ഡ്രൈവറും സംഘവും ക്രൂരമായി മർദിച്ചു. കാറിൽ ഓട്ടോ ഉരസിയത് ചോദ്യം ചെയ്തതിനായിരുന്നു യുവാക്കള്‍ക്കുനേരെ ക്രൂരമർദനം. ആലുവ നഗരമധ്യത്തിൽ ആളുകൾ നോക്കിനിൽക്കെയായിരുന്നു സംഭവം. ആലുവ മാർത്താണ്ഡവർമ പാലത്തിനടുത്ത് ദേശീയപാതയുടെ സമാന്തര റോഡിൽ ഗതാഗതം തടസ്സപ്പെടുത്തിയാണ് അക്രമം അരങ്ങേറിയത്.
ശനിയാഴ്ച വൈകിട്ട് ആറരയോടെ എതിർവശത്തേക്കു വരികയായിരുന്ന ഓട്ടോ കാറിലുരസി. ഇതേക്കുറിച്ചു ചോദിച്ച യുവാക്കളെ ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറടക്കം നാലുപേർ ചേർന്നു ക്രൂരമായി മർദിച്ചു. എലൂക്കര സ്വദേശി നസീഫ്, സുഹൃത്ത് ബിലാൽ എന്നിവർക്കാണു മർദനമേറ്റത്.
കല്ലും ഇഷ്ടികയും വടിയും ഉപയോഗിച്ചായിരുന്നു മർദനം. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് മർദിച്ചതായി പരാതിക്കാർ പറയുന്നു. തുടർന്ന് കാറിന്റെ ചില്ല് തകർത്തു. കാറിലുണ്ടായിരുന്ന പഴ്സും പണവും നഷ്ടപ്പെട്ടെന്നും മർദനമേറ്റവർ പരാതി നൽകി. യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടി.