തിരുവനന്തപുരം∙ സംസ്ഥാനത്ത് പൊതുനിരത്തുകളിൽ എഐ ക്യാമറകള്‍ സ്ഥാപിച്ചത് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയും കണ്‍ട്രോള്‍ റൂമുകൾ പൂര്‍ണ സജ്ജമാക്കാതെയുമെന്ന് റിപ്പോര്‍ട്ട്. ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ബോധവല്‍ക്കരണത്തിനെന്ന പേരില്‍ ‘പിഴ ചുമത്തല്‍’ നീട്ടിവച്ചതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
തലസ്ഥാനത്ത് ട്രാന്‍സ്പോര്‍ട്ട് ഭവനിലാണ് എഐ ക്യാമറകളുടെ സംസ്ഥാന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുള്ളത്. സ്ഥാപിച്ച 726 ക്യാമറകളിലും പതിയുന്ന ദൃശ്യങ്ങള്‍ ആദ്യം എത്തുന്നത് ഇവിടെയാണ്. തുടര്‍ന്ന് അതാത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറും. അവിടുത്തെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് പിഴ നോട്ടിസ് അയയ്ക്കുക.
എല്ലാം കംപ്യൂട്ടറില്‍ ഒറ്റ ക്ലിക്കിന്റെ അകലെയാണെങ്കിലും ഇതിനായി ഉദ്യോഗസ്ഥരും മറ്റ് അനുബന്ധ ജീവനക്കാരും വേണം. മിക്ക ജില്ലകളിലും കുറച്ച് കംപ്യൂട്ടറുകളും കണ്‍ട്രോള്‍ റൂമും മാത്രമേ സജ്ജമായിട്ടുള്ളു. ജീവനക്കാരെ നിയോഗിച്ചിട്ടില്ല. മലപ്പുറത്ത് ഒരുതവണ മാത്രമാണ് ഉദ്യോഗസ്ഥരുടെ ട്രയല്‍ നടന്നതെന്നാണ് വിവരം. കണ്ണൂരിലും സ്ഥിതി മറ്റൊന്നല്ല.
ചുരുക്കത്തില്‍ എല്ലാം സജ്ജമാകുന്നതിനു മുന്‍പ് തന്നെ ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് വ്യക്തം. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ തീയതി കിട്ടിയതും കാര്യങ്ങള്‍ തട്ടിക്കൂട്ടുന്നതിന് വഴിവച്ചെന്നാണ് വിവരം. ഏതായാലും ബോധവത്ക്കരണത്തിന്റെ പേരില്‍ നീട്ടിവച്ച സമയത്തിനുള്ളില്‍ എല്ലാം ഉറപ്പാക്കാനാണ് ഗതാഗത വകുപ്പ് ശ്രമിക്കുന്നത്.