കോഴിക്കോട്∙ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയത് ഉത്തരേന്ത്യക്കാരനായ ഷാരുഖ് സെയ്ദിയെന്ന നിഗമനത്തിൽ പൊലീസ്. ട്രാക്കിൽ ഉപേക്ഷിച്ച ബാഗിൽനിന്നു ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണു പൊലീസ് ഈ നിഗമനത്തിലെത്തിയത്. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കും.
ഇയാൾ നോയിഡ സ്വദേശിയാണെന്ന പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോടാണ് താമസിച്ചിരുന്നത്. കെട്ടിട നിർമാണ ജോലിക്കാരനായാണ് ഇവിടെ പണിയെടുത്തിരുന്നത്. അതേസമയം, ബാഗിൽനിന്നു ലഭിച്ച ഫോണിൽ സിം ഉണ്ടായിരുന്നില്ല. ഫോണ്‍ അവസാനമായി ഉപയോഗിച്ചത് മാര്‍ച്ച് 30ന് ആണെന്നും കോള്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കേസിലെ നിർണായക സാക്ഷിയായ റാസിക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് രേഖാചിത്രം തയാറാക്കിയത്. ഇതു കണ്ട് പ്രതിയെ തിരിച്ചറിയാൻ കഴിയുന്നവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നു പൊലീസ് പറഞ്ഞു. 112 എന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ പങ്കുവയ്ക്കാം. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. നാൽപതംഗ സംഘത്തിൽ അഞ്ച് എസിപിമാരും എട്ട് സിഐമാരുമാണുള്ളത്.
യാത്രക്കാരുടെ മേൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ പ്രതി ഇതിനുശേഷം ചങ്ങല വലിച്ചു രക്ഷപ്പെട്ടെന്നാണു വിവരം. കറുത്ത പ്ലാന്റും ചുവന്ന കള്ളി ഷർട്ടുമാണു വേഷം. ഞായറാഴ്ച രാത്രി അപകടം നടന്ന് രണ്ടു മണിക്കൂറിനുശേഷം ഒന്നര കിലോമീറ്റർ അകലെ കാട്ടിലപ്പീടികയിൽ ഇതേ നിറത്തിലുള്ള വസ്ത്രം ഒരാൾ ബൈക്കിൽ കയറി പോകുന്നതായുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചെങ്കിലും ഇത് അക്രമിയുടേതല്ലെന്നു പൊലീസ് പറഞ്ഞു.
ദൃശ്യങ്ങളിലുള്ളത് കാപ്പാട് സ്വദേശിയായ വിദ്യാർഥിയാണെന്നു പൊലീസ് വ്യക്തമാക്കി. പ്രതിയുടേതിനു സമാനമായ ഷര്‍ട്ട് ധരിച്ചിരുന്നതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍ അക്രമം നടന്ന സമയം ഒൻപതരയും സിസിടിവിയിലെ ദൃശ്യങ്ങള്‍ രാത്രി പതിനൊന്നരയോടെ ഉള്ളതുമായിരുന്നു. ഇതു ദുരൂഹത വര്‍ധിപ്പിച്ചതോടെയാണു വിശദമായ പരിശോധന നടത്തിതും പ്രതിയുടേതല്ല ദൃശ്യങ്ങളെന്നു പൊലീസ് സ്ഥിരീകരിച്ചതും.
അന്വേഷണം സംബന്ധിച്ച തുടർനടപടികൾ കണ്ണൂരിലെത്തി ചർച്ച നടത്തിയശേഷം തീരുമാനിക്കുമെന്നു ഡിജിപി അനിൽകാന്ത് പറഞ്ഞു. കുറച്ചു തെളിവുകൾ ലഭിച്ചു. പ്രതികളെ ഉടൻ പിടികൂടും. തീവ്രവാദവിരുദ്ധ സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുമെന്നു ഡിജിപി അറിയിച്ചു.
ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗാണ് കേസിൽ നിർണായകമാകുന് തെളിവ്. മൊബൈല്‍ ഫോണ്‍, ഒരു കുപ്പി പെട്രോള്‍, ഇംഗ്ലിഷിലും ഹിന്ദിയിലും എഴുതിയ കുറിപ്പുകള്‍ എന്നിവയാണ് ബാഗിനുള്ളിലുള്ളത് ഫൊറൻസിക് പരിശോധനയ്ക്കുശേഷം മൊബൈൽ ഫോൺ വിശദമായ പരിശോധനയ്ക്കായി പൊലീസിന് കൈമാറി. സിം സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതോടെ പ്രതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യ മാകുമെന്നും അന്വേഷണം സംഘം കരുതുന്നു. കംപാർട്ട്മെന്റിലെ ഒരാളെപ്പോലും മുൻപരിചയമില്ലാത്ത പ്രതി, മുൻകൂട്ടി ആസൂത്രണം ചെയ്ത കൃത്യമാണിതെന്ന് വ്യക്തമാണെന്ന് പൊലീസ് പറയുന്നു.