മലേഗാവ് ∙ ‘മോദി’ പരാമർശത്തിൽ മാപ്പു പറയാൻ താൻ സവർക്കറല്ലെന്ന് തുറന്നടിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക്, സവർക്കർ പരാമർശത്തിൽ മുന്നറിയിപ്പുമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. വിനായക് സവർക്കറെ പരിഹസിക്കുന്ന രീതിയിൽ സംസാരിച്ചാൽ സഹിക്കില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴാനും ഇത്തരം പരിഹാസങ്ങൾ കാരണമാകാമെന്ന് ഉദ്ധവ് മുന്നറിയിപ്പു നൽകി. സവർക്കർ തന്റെ ആരാധനാ പാത്രമാണെന്ന് തുറന്നുപറഞ്ഞ ഉദ്ധവ്, അദ്ദേഹത്തെ പരിഹസിക്കുന്നതിൽനിന്ന് രാഹുൽ വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു.നഷ്ടമായതിനെതിരെ കടുത്ത വിമർശനമാണ് ഉദ്ധവ് ഉയർത്തിയത്. നരേന്ദ്ര മോദിയെന്നാൽ ഇന്ത്യയാണെന്ന് അർഥമില്ലെന്ന് താക്കറെ പറഞ്ഞു. ‘മോദി എന്നാൽ ഇന്ത്യയല്ല. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ അവരുടെ ജീവൻ ത്യജിച്ചത് ഇതിനു വേണ്ടിയാണോ? മോദിയെ ചോദ്യം ചെയ്യുന്നത് ഒരു വിധത്തിലും ഇന്ത്യയെ അപമാനിക്കുന്ന നടപടിയല്ല’ – താക്കറെ ചൂണ്ടിക്കാട്ടി.
മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട് എംപി സ്ഥാനം നഷ്ടമായതിനു പിന്നാലെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ്, മാപ്പു ചോദിക്കാൻ താൻ സവർക്കറല്ലെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. ‘എന്റെ പേർ സവർക്കകർ എന്നല്ല, എന്റെ പേര് ഗാന്ധി എന്നാണ്. ഗാന്ധി ഒരിക്കലും ആരോടും മാപ്പു പറഞ്ഞിട്ടില്ല’ – ഇതായിരുന്നു രാഹുലിന്റെ പരാമർശം.