ലക്നൗ∙ ഉത്തർപ്രദേശിൽ പ്രയാഗ്‌രാജിനു സമീപം കൗധിയാര മേഖലയിൽ കൊലക്കേസ് പ്രതിയെ ഉത്തർപ്രദേശ് പൊലീസ് വെടിവച്ചുകൊന്നു. ഇന്നു പുലർച്ചെയാണ് സംഭവം. ഉമേഷ്പാൽ കൊലക്കേസ് പ്രതി വിജയ് ചൗധരി എന്ന ഉസ്മാൻ ആണ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ബിഎസ്പി എംഎൽഎയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ്പാൽ.
ഫെബ്രുവരി 24നാണ് ഉമേഷ് പാലിനെ ഒരു സംഘം കൊലപ്പെടുത്തിയത്. ഈ കേസിലെ മുഖ്യപ്രതിയായിരുന്നു ഉസ്മാൻ. ഉസ്മാന്റെ മരണം പ്രയാഗ്‌രാജ് പൊലീസ് കമ്മിഷണർ രമിത് ശർമ സ്ഥിരീകരിച്ചു. വെടിയേറ്റ ഉസ്മാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് വിവരം. ഉസ്മാനെ കണ്ടെത്തുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.ബിഎസ്പി എംഎൽഎ രാജുപാൽ 2005ൽ കൊല്ലപ്പെട്ട കേസിൽ പ്രധാന സാക്ഷിയായ ഉമേഷ് പാലും ഇയാളുടെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് നിഷാദും വീടിനു പുറത്തുവച്ചാണ് വെടിയേറ്റ് മരിച്ചത്. ഉമേഷ് പാലിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട അഞ്ചുപേരെ കുറിച്ച് വിവരം നൽകുന്നവർക്ക് 2.5 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് യുപി പൊലീസ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.