കൽപ്പറ്റ > സംസ്ഥാനത്തെ ഏതൊരാശുപത്രിക്കുമുള്ളതിനേക്കാൾ മുന്തിയ പരിഗണന സർക്കാർ വയനാട് മെഡിക്കൽ കോളേജിന് നൽകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ എം ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികവർഗ വിഭാഗങ്ങൾ ഏറെയുള്ള ജില്ലയാണ് വയനാട്. അവരുടെകൂടി ചികിത്സയ്‌ക്കുള്ള കേന്ദ്രമെന്ന നിലയിൽ മെഡിക്കൽ കോളേജിന്റെ ഉന്നതിക്കുള്ള ഫലപ്രദമായ ഇടപെടലുകൾ സർക്കാർ നടത്തും. കാത്ത് ലാബ് ഉടൻ ഉദ്‌ഘാടനംചെയ്യും. ആശുപത്രിയിലെ സൗകര്യങ്ങൾ വർധിപ്പിക്കും. കൂടുതൽ ഡോക്ടർമാരുൾപ്പെടെയുള്ളവരെ നിയമിക്കും.
വയനാടിന്റെ സമഗ്ര വികസനത്തിനുള്ള പാക്കേജാണ് ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ചത്. ഹ്രസ്വകാല, ദീർഘകാല പദ്ധതികളാണുള്ളത്. ഓരോന്നായി നടപ്പാക്കുകയാണ്. വയനാട് പാക്കേജിൽ 21 പദ്ധതികൾക്ക് ഡിപിആർ ആയിട്ടുണ്ട്. ഇതിനുപുറമേ ഇത്തവണ ബജറ്റിൽ 75 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഓരോ വർഷവും പദ്ധതികൾ നടപ്പാക്കുകയാണ്. കിഫ്‌ബിയുടെ 100 കോടി രൂപയുടെ പദ്ധതി വന്യമൃഗ പ്രതിരോധത്തിന് തയ്യാറായിട്ടുണ്ട്. ഗതാഗതപ്രശ്‌നം പരിഹരിക്കുന്നതിന് തുരങ്കപാതയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.വയനാടിന്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികളാണ് സർക്കാരിന്റേത്. കാരാപ്പുഴ, ബാണാസുര സാഗർ പദ്ധതികൾ പൂർണമായും കമീഷൻ ചെയ്യാൻ തീരുമാനിച്ചു. പദ്ധതികൾ പൂർത്തിയാകുന്നതോടെ ടൂറിസം, കാർഷിക മേഖലകളിൽ കൂടുതൽ നേട്ടമുണ്ടാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.