ഇസ്രയേലിലേക്ക് പോകാൻ നോർക്കയിൽ രജിസ്റ്റർ ചെയ്‌തവർ അഞ്ഞൂറിൽ താഴെയെങ്കിലും തൊഴിലെടുക്കുന്നത് ആയിരക്കണക്കിനു മലയാളികൾ. കൃഷിവകുപ്പിന്റെ ഔദ്യോഗിക സംഘത്തിനൊപ്പം പോയ കർഷകനു പിന്നാലെ വൈദികനൊപ്പം തീർഥയാത്രയ്‌ക്കുപോയ ആറുപേരും ഇസ്രയേലിലെത്തി മുങ്ങിയതോടെയാണ് വിഷയം ചർച്ചയായത്. സംസ്ഥാനത്ത് നിരവധി സ്വകാര്യ ഏജൻസികൾ ഇസ്രയേലിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. തൊഴിൽവിസക്കുവേണ്ടി ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുന്നതും സാങ്കേതിക തടസ്സങ്ങളുമാണ് പലരെയും സന്ദർശക വിസയിൽ എത്തി അവിടെ കുടിയേറാൻ പ്രേരിപ്പിക്കുന്നത്.
ഇസ്രയേലിൽ താഴെത്തട്ടിലുള്ള ജോലികളിൽ കുടിയേറ്റക്കാരെ അനുവദിച്ചതോടെയാണ് മലയാളികൾ ചേക്കേറിത്തുടങ്ങിയത്. അടുത്തിടെ ഇത് വർധിച്ചതായി നോർക്ക അധികൃതരും പറയുന്നു. കൃഷി, രോഗീപരിചരണം, ശുചീകരണ ജോലികളിലാണ് ഇവർ കൂടുതലും. മികച്ച വരുമാനമാണ് മലയാളികളെ ആകർഷിക്കുന്നത്. മാസം രണ്ടുലക്ഷത്തിലധികം രൂപയാണ് വേതനമായി ലഭിക്കുന്നത്. വേതനം മണിക്കൂറിൽ 800 രൂപവരെ ലഭിക്കും.
തീർഥയാത്രയ്‌ക്കും വിനോദ സഞ്ചാരികളുമായെത്തി അനധികൃതമായി തൊഴിലെടുക്കുന്നവരും നിരവധിയാണ്. ഇവരിൽ പലരും പിന്നീട് യുഎൻ അഭയാർഥി പദവി നേടിയെടുക്കുന്നുമുണ്ട്. ഇന്ത്യക്കാരെ സുരക്ഷാ ഭീഷണിയുള്ളവരായി ഇസ്രയേൽ കാണുന്നില്ല. ഇസ്രയേൽ മാനവ വിഭവശേഷിയിൽ നേരിടുന്ന കുറവ് കുടിയേറ്റക്കാർക്ക് അനുകൂലമാണ്. കേരളത്തിലെ തീരമേഖലയിലടക്കം പ്രവർത്തിക്കുന്ന സ്വകാര്യ ഏജന്റുമാർ വഴി നിരവധിപേർ ഇസ്രയേലിൽ എത്തുന്നുണ്ട്. എന്നാൽ, തൊഴിൽ തട്ടിപ്പോ, മറ്റു പ്രശ്‌നങ്ങളോ മലയാളികൾ നേരിടുന്നതായി വിവരമില്ലെന്നും കാര്യമായി പരാതി ഉയർന്നിട്ടില്ലെന്നും നോർക്ക അധികൃതർ പറയുന്നു.