സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 2017നു മുന്പുള്ള സ്ഥിതിയിൽ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി വീണ്ടും കേന്ദ്രസർക്കാരിനെ സമീപിക്കാൻ മന്ത്രിസഭാ തീരുമാനം.
കടമെടുപ്പു പരിധി ഉയർത്തുന്നത് അടക്കമുള്ള ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്തതും സംസ്ഥാനം അഭിമുഖീകരിക്കുന്നതുമായ പ്രധാന പ്രശ്നങ്ങൾ നിവേദനമായി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.സംസ്ഥാനത്തിന്റെ തനി കടമെടുപ്പ് പരിധി കണക്കാക്കുന്പോൾ പൊതു കണക്ക് ഇനത്തിൽ നീക്കിയിരിപ്പായി വരുന്ന തുകയെ സംസ്ഥാനത്തിന്റെ പൊതുകടത്തിലുൾപ്പെടുത്താൻ 2017ൽ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 293(3)നെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു ഇതെന്നാണ് സംസ്ഥാനത്തിന്റെ വാദം.
ഇതനുസരിച്ച് സംസ്ഥാന പൊതുമേഖലാ കന്പനികൾ, കോർപറേഷനുകൾ, പ്രത്യേക ഉദ്ദേശ്യ സ്ഥാപനങ്ങൾ എന്നിവ സംസ്ഥാന ബജറ്റ് വഴിയോ അവർക്കായി നിശ്ചയിച്ചു നൽകിയ നികുതി, സെസ് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള സംസ്ഥാന വരുമാനം എന്നിവ വഴിയോ തിരിച്ചടയ്ക്കുന്ന വായ്പകൾക്കായി കടമെടുപ്പിന് സമ്മതപത്രം പുറപ്പെടുവിക്കുന്പോൾ സംസ്ഥാനം എടുത്ത കടമായി കണക്കാക്കണമെന്നാണ് കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്തത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാർ ഗ്യാരന്റികളുടെ പിൻബലത്തിൽ എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള ബാധ്യതകളല്ലെന്നാണ് സംസ്ഥാനത്തിന്റെ വാദം.
ഇത്തരം വായ്പകളെ സംസ്ഥാനത്തിന്റെ ആകസ്മിക ബാധ്യതയായി മാത്രമേ കണക്കാക്കാവൂ. സംസ്ഥാന സർക്കാരിനു കീഴിലുള്ള പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങളായ കിഫ്ബി, കെഎസ്എസ്പിഎൽ മുതലായവ എടുക്കുന്ന എല്ലാ കടമെടുപ്പുകളും സംസ്ഥാന സർക്കാരിന്റെ പൊതുകടത്തിലാണ് ഇപ്പോൾ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, സമാന സ്ഥാപനങ്ങൾ എന്നിവ എടുക്കുന്ന വായ്പകൾക്ക് ഇതു ബാധകമാക്കിയിട്ടുമില്ല. ഫെഡറൽ തത്വങ്ങളുടെ ലംഘനമായ ഈ നടപടി സംസ്ഥാനത്തിന്റെ വികസനത്തിന് തടസമാണെന്നും സർക്കാർ കരുതുന്നു.
പൊതുകണക്ക് ഇനത്തിലെ എല്ലാ നീക്കിയിരിപ്പുകളും സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകളും സർക്കാരിന്റെ തനി കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതിൽ ഉൾപ്പെടുത്തുന്ന തീരുമാനം പുനഃപരിശോധിച്ച് 2017ന് മുന്പ് നില നിന്നിരുന്ന സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.