മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി വിധിപ്രകാരമുള്ള 142 അടിയിൽ വെള്ളം സംഭരിച്ചുനിർത്താൻ തമിഴ്നാട് ശ്രമം. ഇന്നലെ രാവിലെ 10നു ജലനിരപ്പ് 142 അടിയിലെത്തിയതോടെ അണക്കെട്ട് തുറക്കുന്നതിനുള്ള അവസാനത്തെ മുന്നറിയിപ്പ് തമിഴ്നാട് പുറപ്പെടുവിച്ചിരുന്നു.
നിലവിൽ അണക്കെട്ടിലേക്ക് അധികമായി ഒഴുകിയെത്തുന്ന ജലം തമിഴ്നാട്ടിലേക്കു കൊണ്ടുപോയി എങ്ങനെയും അണക്കെട്ട് തുറന്നുവിടുന്നത് ഒഴിവാക്കാനാണ് ശ്രമം. സെക്കൻഡി ൽ 1655 ക്യുമെക്സ് വെള്ളം ഒഴുകിയെത്തുന്പോൾ 1867 ക്യുമെക്സ് വെള്ളം ടണൽവഴി തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
രണ്ടാഴ്ചകൂടി കഴിഞ്ഞാൽ തമിഴ്നാട്ടിലേക്ക് കൂടുതൽ വെള്ളം കൊണ്ടുപോകേണ്ടിവരും. കഴിഞ്ഞ ദിവസം വൃഷ്ടിപ്രദേശത്ത് മഴ ലഭിച്ചതാണ് അണക്കെട്ടിൽ ജലനിരപ്പുയരാൻ കാരണമായത്. അതേസമയം, മഴ ശക്തമാകുകയും ജലനിരപ്പുയരുകയും ചെയ്താൽ മുന്നറിയിപ്പു നൽകിയിരിക്കുന്ന സാഹചര്യത്തിൽ അണക്കെട്ട് തുറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.