രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി യോഗം ചേർന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് സിംഗ് മാണ്ഡവ്യ. കോവിഡ് സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിൽ സംസ്ഥാനങ്ങൾ ജാഗ്രത പുലർത്തണമെന്നും പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും കേന്ദ്രം ആവശ്യപെട്ടു.
പരിശോധന, രോഗ നിർണയം, ചികിത്സ, വാക്സിനേഷൻ, കോവിഡ് നിയന്ത്രണങ്ങൾ പാലിക്കൽ എന്നിങ്ങനെയുള്ള അഞ്ചിന പ്രതിരോധ പദ്ധതികൾ ശക്തമാക്കണമെന്നാണ് സംസ്ഥാനങ്ങൾക്കുള്ള നിർദേശം. കിടക്കകൾ, ഐസിയു, ഓക്സിജൻ ലഭ്യത തുടങ്ങിയ ആശുപത്രി സൗകര്യങ്ങൾ മെച്ചപെടുത്തണമെന്നും നിർദേശമുണ്ട്.
എല്ലാ ജില്ലകളിലും മതിയായ ടെസ്റ്റിംഗ് സംവിധാനം ഒരുക്കണം, ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ സാഹചര്യത്തിൽ രോഗവ്യാപനം വർധിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം, ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുന്നതിന് സാമൂഹിക അവബോധം സൃഷ്ടിക്കുക, പോസിറ്റീവ് സാംപിളുകൾ പ്രത്യേകം സജ്ജീകരിച്ച ലാബുകളിൽ ജനിതക ശ്രേണീകരണ പരിശോധന നടത്തുക തുടങ്ങിയ നിർദേശങ്ങളും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്.
ഇൻഫ്ളുവൻസ, ശ്വാസകോശ രോഗങ്ങൾ എന്നിവ സംസ്ഥാനങ്ങൾ ജില്ല തിരിച്ച് റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യ സെക്രട്ടറിയുടെ നിർദേശമുണ്ട്.