സർവ്വകലാശാല നിയമഭേദഗതി ബില്‍ നിയമസഭയുടെ സബ്‌ജക്‌ട് – സെലക്‌ട് കമ്മിറ്റികള്‍ക്ക് വിട്ടു. യുജിസി ചട്ടം ഉന്നയിച്ച് ബില്‍ കേന്ദ്ര നിയമത്തിന് എതിരാണെന്നു പറയുന്ന പ്രതിപക്ഷ നിലപാട് അപകടകരമായ രാഷ്‌ട്രീയമാണെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടി നിയമ മന്ത്രി പി രാജീവാണ് ഏറെ പ്രാധാന്യമുള്ള സര്‍വ്വകലാശാല ഭേദഗതി ബില്‍ അവതരിപ്പിച്ചത്.
സര്‍വകലാശാലകളുടെ തലപ്പത്ത് വിദ്യാഭ്യാസ വിചക്ഷണന്മാരെ കൊണ്ടുവരാനാണ് നിയമനിര്‍മാണം. നിയമസഭ പാസാക്കിയ നിയമത്തിനു മുകളിലാണോ യുജിസി ചട്ടങ്ങള്‍ എന്ന് ചോദിച്ച നിയമ മന്ത്രി, മല്ലികാ സാരാഭായിയെ കലാമണ്ഡലം ചാന്‍സലറായി നിയമിച്ചത് എടുത്തു കാട്ടിയാണ് യോഗ്യതയുള്ളവര്‍ തന്നെ ചാന്‍സലര്‍മാരാകുമെന്ന ഉറപ്പു നല്‍കിയത്.
യുജിസി ചട്ടങ്ങള്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ തടസ്സ വാദങ്ങള്‍ തള്ളിയ സ്‌പീക്കര്‍ വിസിമാരുടെ യോഗ്യത സംബന്ധിച്ച് ബില്ലിന്റെ ചര്‍ച്ചാവേളയില്‍ പരിഗണിക്കാമെന്നും വ്യക്തമാക്കി. സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിഗണനയ്‌ക്കു ശേഷം മടങ്ങിവരുന്ന ബില്‍ 13ന് സഭ പാസാക്കി ഗവര്‍ണര്‍ക്കയക്കും.