കണ്ണൂർ: അണുബാധയെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററുകൾ അടച്ചിട്ടു.
അസ്ഥിരോഗം, ഇഎൻടി വിഭാഗം ഓപ്പറേഷൻ തിയേറ്ററുകളാണ് ഇന്നലെമുതൽ അടച്ചിട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ തിയേറ്ററുകളിൽനിന്നു സാന്പിൾ ശേഖരിച്ച് പതിവുപോലെ പരിശോധനയ്ക്കയച്ച് ലഭിച്ച റിപ്പോർട്ടിലാണ് അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇത് ശരിയാക്കി വീണ്ടും പരിശോധനയ്ക്കയച്ച് റിപ്പോർട്ട് നെഗറ്റീവായി വരണമെങ്കിൽ ഇനി ഒരാഴ്ചയോളും കാത്തിരിക്കേണ്ടിവരുമെന്നാണ് അറിയുന്നത്.
അസ്ഥിരോഗ വിഭാഗത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ചികിത്സ ലഭിക്കുന്ന സർക്കാർ ആശുപത്രിയാണ് ജില്ലാ ആശുപത്രി. ആഴ്ചയിൽ നാലു ദിവസമാണ് മേജർ ശസ്ത്രക്രിയകൾ നടത്തുന്നത്.
ചെറിയ ശസ്ത്രക്രിയകൾ മിക്ക ദിവസങ്ങളിലുമുണ്ടാകും. ഒരു മാസം ശരാശരി 200 ഓളം മേജർ ശസ്ത്രക്രിയകളുണ്ടാകും. രണ്ടു ദിവസമാണ് ഇഎൻടി വിഭാഗത്തിലെ ശസ്ത്രക്രിയകൾ. ഇത്രയും കൂടുതൽ ജോലിഭാരമുള്ള തിയേറ്ററുകളിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കാത്തതാണ് പ്രധാന പ്രശ്നം. ജീവനക്കാർ കുറയുന്നത് തിയേറ്ററിന്റെ ശുചീകരണത്തെ സാരമായി ബാധിക്കുന്നുണ്ട്.
ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന രോഗികളെ ഇനി എന്നു ശസ്ത്രക്രിയ ചെയ്യുമെന്ന ആശങ്കയിലാണ് ഡോക്ടർമാർ.
previous post