കണ്ണൂർ: വയനാട് മുതൽ കാസർഗോഡ് വരെ മലയോര മേഖലയിലൂടെ കടന്നുപോകുന്ന നിർദിഷ്ട 400 കെവി പദ്ധതി മൂലം സ്ഥലം നഷ്ടമാകുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരത്തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപതാ സമിതി സംസ്ഥാന മുഖ്യമന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകി. തലശേരി അതിരൂപതയിൽപ്പെട്ട കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലൂടെയാണ് 400 കെവി ലൈൻ കടന്നു പോകുന്നത്. കരിന്തളം, വയനാട് 400 കെ.വി ലൈൻ വലിക്കുന്പോൾ സാധാരണ കർഷകർക്കും പ്രദേശവാസികൾക്കും വീടും സ്ഥലവും കാർഷിക വിളകളും നഷ്ടമാകും. ലൈനിന്റെ പ്രവൃത്തി നടക്കുന്പോൾ നഷ്ടമാകുന്ന റബർ തെങ്ങ്, കശുമാവ് ഉൾപ്പെടെയുള്ള നാണ്യവിളകൾക്കും ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കണംമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ വിവിധ സ്ഥലങ്ങളിൽ നടന്ന ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ യോഗത്തിൽ ഉയർന്നുവന്ന നിർദേശങ്ങളും നിവേദനത്തിൽ പെടുത്തിയിട്ടുണ്ട്.
ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന്റെ നിലവിലുള്ള മാർക്കറ്റ് വിലയുടെ രണ്ടിരട്ടി തുക നഷ്ടപരിഹാരമായി നൽകുക, ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് നിലവിലുള്ള മാർക്കറ്റ് വില ലഭ്യമാക്കുക, ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് നിലവിലുള്ള മാർക്കറ്റ് വില ലഭ്യമാക്കുക (പ്രസ്തുത സ്ഥലത്ത് കർഷകന് ആദായം ലഭിക്കത്തക്ക വിധത്തിൽ യാതൊരു കൃഷികളും ചെയ്യാൻ സാധിക്കില്ല), പദ്ധതി പ്രദേശത്ത് നഷ്ടമാകുന്ന വിളകൾക്ക് ന്യായമായ അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളും കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപതാ സമിതി ആവശ്യപ്പെട്ടു.
നാളിതുവരെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ജനപ്രതിനിധികളുമായോ സ്ഥലം നഷ്ടമാകുന്ന ഭൂവുടമകളുമായോ യാതൊരു വിധത്തിലുള്ള ആധികാരിക വിഷയങ്ങളോ പ്രവൃത്തി സംബന്ധമായ വിവരങ്ങളോ ജനങ്ങളുമായി ആശയവിനിമയം നടത്തിയിട്ടില്ല. ജനത്തിന്റെ ആശങ്കകൾ പരിഹരിച്ച് അർഹമായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകണമെന്നും നിവേദനത്തിൽ പറയുന്നു.
അതിരൂപത ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ഗ്ലോ ബൽ വൈസ് പ്രസിഡന്റ് ബേബി നെട്ടനാനി, അതിരൂപത ജനറൽ സെക്രട്ടറി ബെന്നി പുതിയാംപുറം, കുന്നോത്ത് ഫൊറോനാ പ്രസിഡന്റ് മാത്യു വള്ളോംകോട്ട് നിവേദനം സമർപ്പിച്ചത്.