കണ്ണൂർ: മുൻസിപ്പല്‍ കോര്‍പറേഷന്റെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യല്‍ പ്രവൃത്തി മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. പദ്ധതി നടപ്പിലാക്കുന്നതോടെ ചേലോറയില്‍ 60 വര്‍ഷമായി നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്ത് 10 ഏക്കറോളം വരുന്ന സ്ഥലം ഫലപ്രദമായി ഉപയോഗിക്കാനാകും. ബയോമൈനിംഗ് വഴി മാലിന്യം ശാസ്ത്രീയമായി തരം തിരിക്കും.
കോഴിക്കോട് എന്‍ഐടി നടത്തിയ സര്‍വേ പ്രകാരം 1,23,822 ക്യുബിക് മീറ്റര്‍ മാലിന്യമാണ് ചേലോറയില്‍ ഉള്ളത്. ഇവ പ്രത്യേക സ്ക്രീനര്‍ മെഷീനിലെ കണ്‍വെയര്‍ ബെല്‍റ്റിലൂടെ കടത്തിവിട്ട് വേര്‍തിരിച്ചെടുക്കും. വേര്‍തിരിച്ചു കിട്ടുന്നവയില്‍ പ്ലാസ്റ്റിക് സിമന്റ് ഫാക്ടറികള്‍ക്ക് കമ്പനി കൈമാറും. മറ്റുള്ള മാലിന്യങ്ങള്‍ പുനരുപയോഗത്തിന് കൈമാറും. മണിക്കൂറിൽ 850 മുതൽ 1000 ക്യൂബിക് മീറ്റർ വരെ മാലിന്യം തരംതിരിക്കാൻ കഴിയുന്ന രണ്ട് മെഷീനുകൾ ആണ് പ്രവർത്തിക്കുക. ദിവസം 10 മുതൽ 15 മണിക്കൂർ വരെ പ്രവർത്തിപ്പിക്കും.
പൂനെ ആസ്ഥാനമായ റോയല്‍ വെസ്റ്റേണ്‍ പ്രോജക്ട് എൽഎൽപി, ജന്‍ ആധാര്‍ സേവാ ഭാവി സാന്‍സ്താ, മെസേഴ്സ്. അരവിന്ദ് അസോസിയേറ്റ്സ് എന്നീ കമ്പനികള്‍ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് എട്ടുകോടി രൂപ ചെലവ് വരുന്ന പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. എട്ടുമാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കും. ഈ പദ്ധതിയിലൂടെ ചേലോറ നിവാസികള്‍ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമുണ്ടാകുകയാണെന്ന് മേയര്‍ ടി.ഒ. മോഹനന് പറഞ്ഞു.
ചടങ്ങിൽ കടന്നപ്പള്ളി രാമചന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ മുഖ്യാതിഥിയായിരുന്നു.