കണിച്ചാർ: കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യനെതിരെ അപകീർത്തികരമായ പ്രചരണം.ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് നിടുംപുറംചാൽ ടൗണിൽ കഴിഞ്ഞ ദിവസം വ്യക്തിപരമായി പ്രസിഡന്റിനെ അധിക്ഷേപിക്കുന്ന നോട്ടീസുകൾ വിതരണം ചെയ്തത്.ബൈക്കിന്റെ നമ്പർ മറച്ചും മുഖം മുഴുവൻ മറക്കുന്ന ഹെൽമെറ്റ് വെച്ചുമാണ്നോട്ടീസ് പ്രചരിപ്പിച്ചത്.
സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ആന്റണി സെബാസ്റ്റ്യൻ കേളകം പോലീസിൽ പരാതി നല്കി.കൊളക്കാട് ഭാഗത്ത് നിന്നാണ് ബൈക്ക് വന്നതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെപ്പറ്റി സൂചനകൾ ലഭിച്ചതായും ഉടൻ അറസ്റ്റിലാവുമെന്നും അധികൃതർ പറഞ്ഞു.നിടുംപുറംചാലിൽ നോട്ടീസ് വിതരണം ചെയ്ത ശേഷം, പൂളക്കുറ്റി റോഡ് വഴി ചുരം ഭാഗത്തേക്ക് ബൈക്ക് പോയതായാണ് വിവരം.ഈ ഭാഗത്തെ മുഴുവൻ സി.സി.ടി.വി.കാമറകളും പരിശോധിച്ച് വരികയാണ്.ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് നിടുംപുറംചാൽ വാർഡ് സ്‌പെഷൽ ഗ്രാമസഭ നടന്ന വെള്ളിയാഴ്ച വൈകിട്ടാണ് നോട്ടീസ് വിതരണം ചെയ്തത്.
40 വർഷങ്ങൾക്ക് ശേഷം കണിച്ചാർ പഞ്ചായത്തിന്റെ ഭരണം ലഭിച്ച എൽ.ഡി.എഫിന്റെ പ്രഥമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമേറ്റ ആന്റണി സെബാസ്റ്റ്യനെതിരെ ഒളിഞ്ഞും തെളിഞ്ഞും ചിലർ അധിക്ഷേപവുമായി രംഗത്തുണ്ട്.വ്യാജ ആരോപണങ്ങളിൽ തളരില്ലെന്നും നോട്ടീസിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും ആന്റണി സെബാസ്റ്റ്യൻ ഓപ്പൺ ന്യൂസ് 24 നോട് പറഞ്ഞു