കണ്ണൂർ: അനർഹമായി കൈവശം വച്ച് ഉപയോഗിച്ചുവരുന്ന മുൻഗണന/അന്ത്യോദയ/സബ്സിഡി റേഷൻ കാർഡുകൾ കണ്ടെത്തുന്നതിന് ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃ വകുപ്പ് പ്രഖ്യാപിച്ച “ഓപ്പറേഷൻ യെല്ലോ’ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ ഒരു മാസത്തിനിടെ പിടികൂടിയത് 348 റേഷൻ കാർഡുകൾ. ഏറ്റവും കൂടുതൽ കാർഡുകൾ പിടികൂടിയത് ഇരിട്ടി താലൂക്കിലും(136) കുറവ് പയ്യന്നൂർ താലൂക്കിലുമാണ്(23).
സെപ്റ്റംബർ പകുതിയോടെയാണ് ഓപ്പറേഷൻ യെല്ലോ പദ്ധതിക്ക് തുടക്കംകുറിച്ചത്. ഉയർന്ന ശന്പളത്തിൽ ജോലി ചെയ്യുന്നവരും ഏക്കർ കണക്കിന് ഭൂമിയുള്ളവരും ആഡംബര നികുതിയടയ്ക്കുന്നവരുമുൾപ്പെടെ നിരവധി പേരാണ് മുൻഗണനാകാർഡ് കൈവശം വച്ചതായി കണ്ടെത്തിയത്. സർക്കാർ, അർധസർക്കാർ ജീവനക്കാർ, പൊതുമേഖല, സഹകരണ സ്ഥാപന ജീവനക്കാർ, സർവീസ് പെൻഷൻകാർ എന്നിവരെയും ആദായനികുതി അടയ്ക്കുന്നവരെയും പ്രതിമാസവരുമാനം 25,000 രൂപയ്ക്ക് മുകളിലുള്ളവരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നാണ് മാനദണ്ഡം.
കൂടാതെ ഒരേക്കറിന് മുകളിൽ ഭൂമിയുള്ളവരെയും സ്വന്തമായി 1000 ചതുരശ്രയടി വിസ്തീർണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവർ, നാലുചക്ര വാഹനമുള്ളവർ, കുടുംബത്തിൽ ആരെങ്കിലും വിദേശ ജോലിയിൽനിന്നോ സ്വകാര്യ സ്ഥാപനത്തിൽനിന്നോ 25000 രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർ എന്നിവരും മുൻഗണനാ പട്ടികയിൽനിന്ന് പുറത്താക്കപ്പെടേണ്ടവരാണ്.
എന്നാൽ മാനദണ്ഡങ്ങൾ യാതൊന്നും പാലിക്കാതെയാണ് പലരും റേഷൻ കാർഡുകൾ കൈവശം വയ്ക്കുന്നതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. താലൂക്കടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. ഉദ്യോഗസ്ഥർ വീടുകൾ കയറിയിറങ്ങിയാണ് പരിശോധന. കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയോ വിദേശത്ത് മികച്ച വരുമാനമുള്ള ജോലിയോ ലഭിക്കുന്നതോടെ ആധുനിക സൗകര്യങ്ങളോടെ പുതിയ ആഡംബര വീട് നിർമിക്കുന്നവർ പഴയതോ തകർന്നതോ ആയ വീടോ നേരത്തെ താമസിച്ചിരുന്ന ഷെഡോ അതുപോലെ നിലനിർത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ കെട്ടിട നമ്പറിൽ മാതാപിതാക്കൾക്ക് അന്ത്യോദയ/മുൻഗണനാ കാർഡ് നിലനിർത്തുന്നതായും കണ്ടെത്തി. പിടികൂടിയ കാർഡുകളെല്ലാം പൊതുവിഭാഗത്തിലേക്ക് മാറ്റുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും.
previous post