ഇരിട്ടി: സ്വർഗ്ഗ തുല്യമായിരുന്ന ആറളം ഫാം ഭൂമിയെ ആനകളുടെ വിളയാട്ട ഭൂമിയും വനവാസി സഹോദരങ്ങളുടെ മരണശാലയുമാക്കി മാറ്റിയതിന് പിണറായി സർക്കാർ വനവാസി സമൂഹത്തോട് മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേഷ്. ആറളം ഫാം പുനരുധിവാസ മേഖലയിൽ ബി ജെ പി പേരാവൂർ നിയജക മണ്ഡലം കമ്മീറ്റിയുടെ നേതൃത്വത്തിൽ നടന്ന ‘ആനമതിൽ നിർമ്മിക്കൂ മനുഷ്യജീവൻ രക്ഷിക്കൂ’ ഞങ്ങളുണ്ട് നിങ്ങളോടൊപ്പം ‘ ദ്വിദിന സഹവാസി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനം ഈ ഭൂമി ആദിവാസി പുനരധിവാസത്തിനായി ഏറ്റെടുക്കുമ്പോൾ ഒരിക്കൽ പോലും അക്രമണവും ആർക്കെങ്കിലും ജീവഹാനി സംഭവിക്കുന്ന സാഹചര്യങ്ങളും ഉണ്ടായിരുന്നില്ല. തുടർന്ന് പുനരുധിവാസം ഒരുക്കിയപ്പോൾ വനവാസികളുടെ ജീവിത സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഒരു നടപടിക്രമങ്ങളും പാലിക്കാത്തതാണ് ഇന്നുകാണുന്ന പ്രശ്‌നങ്ങൾക്കെല്ലാം കാരണം. എന്ത് പ്രശ്നത്തിന്റെ പേരിലാണ് ആനമതിൽ നിർമ്മാണം നടക്കാതെ പോയതെന്നും സർക്കാരും ഭരിക്കുന്ന പാർട്ടിയും വിശദീകരിക്കണം. പാവപ്പെട്ട കുടുംബങ്ങളെ പറഞ്ഞു പറ്റിക്കുകയാണ് ഇരു മുന്നണികളും ചെയ്തത്. എന്നും ലോകമെങ്ങും ചുറ്റാൻ പോകുന്ന മുഖ്യമന്ത്രി കുടുംബസമേതം ആറളം ഫാമിൽ വന്ന് ഒരു ദിവസമെങ്കിലും താമസിക്കണം. ഇതോടെ ഇവിടെ താമസിക്കുന്ന വനവാസി ജനത നേരിടുന്ന പ്രശ്നത്തിന് പരിഹാരമാകും. ഊരു ചുറ്റി പഠിക്കാൻ പോകുന്ന മുഖ്യമന്ത്രി മറ്റു സംസ്ഥാനങ്ങൾ എങ്ങനെയാണ് വന്യമൃഗ ഭീഷണിയെ ചെറുക്കുന്നത് എന്നറിയാൻ തൊട്ടടുത്തുള്ള കർണാടകയിൽ പോയി പഠിക്കണമെന്നും, എന്നും ആദിവാസികൾക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന സി പി എം ഇവിടെ ഉണ്ടാകുന്ന ഓരോ മരണങ്ങൾക്കും ഉത്തരവാദിയാണെന്നും ചെങ്കൊടിത്തണൽ തേടിപ്പോയതാണ് കേരളത്തിലെ ആദിവാസികൾക്ക് നേരിട്ട ഏറ്റവും വലിയ അപദ്ധമെന്ന് അവർ തിരിച്ചറിയണമെന്നും എം.ടി. രമേശ് പറഞ്ഞു.
ജില്ല ജനറൽ സെക്രട്ടറി എം. ആർ. സുരേഷ് ആദ്ധ്യക്ഷത വഹിച്ചു. ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, ആർ എസ് പി യുണൈറ്റഡ് സംസ്ഥാന സിക്രട്ടറി ബി.ഡി. ബിന്റോ, സംസ്ഥാന നേതാക്കളായ വി. വി. ചന്ദ്രൻ, ശ്രീധര പൊതുവാൾ,പി. സത്യപ്രകാശൻ, ബിജെ പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ആർ എസ് എസ് വിഭാഗ് കാര്യകാരി സദസ്യൻ സജീവൻ ആറളം, മറ്റ് ജില്ല നേതാക്കളായ ബിജു ഇളക്കുഴി,ഗിരീഷ് ചപ്പിലി,കെ. സജേഷ്, കെ. മിനി എന്നിവർ സംസാരിച്ചു. ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി സ്വാഗതവും പേരാവൂർ മണ്ഡലം പ്രസിഡന്റ് ജ്യോതി പ്രകാശ് നന്ദിയും പറഞ്ഞു.
വൈകുന്നേരത്തോടെ സഹവസി പ്രതിഷേധ വേദിയിലെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി സഹവാസത്തിൽ പങ്കുകൊണ്ടു. രണ്ടാം ദിവസമായ ഇന്ന് വൈകുന്നേരം 4 മണിക്ക് ബി ജെ പി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ സമാപന സംഗമം ഉദ്‌ഘാടനം ചെയ്യും .
previous post