ഇരിട്ടി: ആറളം ഫാമില്‍ ഉണ്ടാകുന്ന കാട്ടാനകളുടെ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം വനംവകുപ്പിനാണെന്ന് കേരള കോണ്‍ഗ്രസ്-എം പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. സര്‍ക്കാരില്‍നിന്ന് അനുവദിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കാണിക്കുന്ന അനാസ്ഥയും ഫണ്ട് വിനിയോഗത്തില്‍ ഉണ്ടാകുന്ന കാലതാമസവും കാരണം കാട്ടാന ആക്രമണങ്ങളെ തടയാന്‍ സാധിക്കുന്നില്ല.
ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ യോഗങ്ങള്‍ ചേരുകയും പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നതല്ലാതെ ആനകളെ പ്രതിരോധിക്കാനുള്ള നടപടി സ്വീകരിക്കാത്തതാണ് കഴിഞ്ഞദിവസം വാസുവിന്റെ മരണത്തിന് കാരണം. ഇനി ഒരാള്‍ പോലും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും അതിനുള്ള പദ്ധതികള്‍ ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും യോഗം അറിയിച്ചു.
പ്രസിഡന്റ് വിപിന്‍ തോമസ് അധ്യക്ഷത വഹിച്ചു. മാത്യു കുന്നപ്പള്ളി, തോമസ് മാലത്ത്. സി.എം. ജോര്‍ജ്, ബെന്നിച്ചന് മഠത്തിനകം, ജോര്‍ജ് ഒരത്തേല്‍, റെജി മാത്യു, കെ.ജി.ജോസഫ്, ജോസ് കിഴക്കെപടവത്ത്, എ.കെ. രാജു.ജോസ് മാപ്പിളപറമ്പില്‍, വര്‍ഗീസ് ആനിത്തോട്ടം, ഷിബു വാഴപ്പള്ളില്‍, ജോജി പുനമറ്റം, അജീഷ് അല്‍ഫോൻസ്, സന്തോഷ് കിഴക്കെപടവത്ത്, അല്‍ഫോന്‍സ് കളപ്പുര, കെ.കെ.വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
ആനമതിൽ പണിയണം: കർഷകസംഘം
കണ്ണൂർ: ആറളം ഫാമിൽ അടിയന്തിരമായി ആനമതിൽ പണിയണമെന്ന് കര്‍ഷക സംഘം കണ്ണൂര്‍ ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. കാട്ടാന ശല്യം തടയാന്‍ ആന മതിലല്ലാതെ മറ്റു
ഫലപ്രദമായ മാര്‍ഗങ്ങളില്ല. കേരള സർക്കാർ ഇതിനായി 22 കോടി രൂപ വകയിരുത്തിയിരുന്നു. വനം വകുപ്പധികൃതര്‍ പരിസ്ഥിതിയുടെ പേര് പറഞ്ഞ് ആന മതില് നിര്‍മാണത്തെ എതിര്‍ക്കുന്നതിനാലാണ് കോടതിയും അതേ നിലപാടെടുക്കുന്നതെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് പി. ഗോവിന്ദന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. പ്രകാശന് പ്രസംഗിച്ചു.
ആശങ്കകൾ പരിഹരിക്കണം: സി.പി. സന്തോഷ് കുമാർ
കണ്ണൂർ: വന്യജീവികളുടെ അക്രമത്തെ തുടർന്ന് ദുരിത ജീവിതം നയിക്കുന്ന ആറളം പുനരധിവാസമേഖലയിലുള്ളവരുടെ ആശങ്കകൾ അടിയന്തരമായി പരിഹരിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ. കാട്ടാന അക്രമത്തെത്തുടർന്ന് മേഖലയിലുള്ളവരുടെ ജീവൻ പൊലിയുമ്പോൾ അധികൃതർ പ്രശ്നപരിഹാരം കണ്ടെത്തുക മാത്രമല്ല ഉണർന്ന് പ്രവർത്തിച്ച് അത് ദ്രുതഗതിയിൽ നടപ്പിലാക്കുകയും വേണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നും സി.പി. സന്തോഷ് കുമാർ ആവശ്യപ്പെട്ടു.
സർക്കാരിന്റെ അനാസ്ഥ: മുസ് ലിം ലീഗ്
കണ്ണൂർ: മനുഷ്യജീവന് സുരക്ഷിതമില്ലാത്ത പ്രദേശമായി ആറളം ഫാം മാറിയിരിക്കുകയാണെന്ന് മുസ് ലിം ലീഗ് ജില്ലാ ജനറൽസെക്രട്ടറി അബ്ദുൾ കരീം ചേലേരിആരോപിച്ചു. ആറുവർഷത്തിനിടെ ആറളം ഫാമിൽമാത്രം കാട്ടാനകളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെഎണ്ണം11 ആണ് . സർക്കാരിന്റെ അനാസ്ഥ കാരണമാണ് ആക്രമണത്തിൽ ഇത്രയേറെ ആളുകൾ മരിക്കാനിടയായതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.