കുത്തുപറമ്പ: നിരവധി തെരുവ് നായ്ക്കളാണ് ആളുകൾക്ക് ഭീഷണിയായി ടൗണിലും പരിസരങ്ങളിലും അലഞ്ഞ് തിരിയുന്നത്. സംസ്ഥാനതൊട്ടാകെ തെരുവ് നായ്ക്കൾ ആളുകൾക്ക് ഭീഷണിയായി മാറുമ്പോഴാണ് കൂത്തുപറമ്പ് ടൗണും പരിസരവും തെരുവ് നായ്ക്കൾ കയ്യടക്കിയിട്ടുള്ളത്.
മാർക്കറ്റ് പരിസരം, ട്രഷറി പരിസരം, ടൗൺ സ്ക്വയർ പരിസരം എന്നിവിടങ്ങളിലെല്ലാം തെരുവ് നായ്ക്കളുടെ വിളയാട്ടമാണ്. കൂട്ടമായി എത്തുന്ന നായ്ക്കൾ ആളുകൾക്ക് ഭീഷണിയായി മാറിയിരിക്കയാണ്. ഏതാനും പേർക്ക് തെരുവ് നായ്ക്കളുടെ കടിയേൽക്കുകയും ചെയ്തിട്ടുണ്ട്. രാത്രിയായാൽ ബസ്സ് സ്റ്റാന്റ് പോലും തെരുവ് നായ്ക്കൾ കൈയ്യടക്കുകയാണ്. നായ്ക്കൾക്കിടയിലൂടെ ഭയപ്പെട്ടാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ ബസ്സ് സ്റ്റാന്റിലെത്തിച്ചേരുന്നത്. തെരുവ് നായ്ക്കളെ നിയന്ത്രിക്കാനുള്ള നടപടികൾ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പലസ്ഥലങ്ങളിലും നായ്ക്കളുടെ കടിയേറ്റ് ആളുകൾ പേയിളകി മരിച്ച സാഹചര്യത്തിൽ ജനങ്ങളിൽ ഭീതി ഉടലെടുത്തിരിക്കയാണ്. നായ്ക്കളെ ഉന്മൂലനം ചെയ്യരുതെന്നുള്ള ഉത്തരവുള്ളതിനാൽ നിസ്സഹായാവസ്ഥയിലാണ് നഗരസഭാ അധികൃതരും. ജനങ്ങൾക്ക് ഭീഷണിയായി മാറിയിട്ടുള്ള തെരുവ് നായ്ക്കളെ നിയന്ത്രിക്കാനുള്ള നടപടികൾ വേണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.