കണ്ണൂര്‍: പേ വിഷബാധയേറ്റ് കറവപ്പശു ചത്തതുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പധികൃതർ അറിയിച്ചു. പശുവിന്പാല് 56 ഡിഗ്രി ചൂടാകുന്നതോടെതന്നെ വൈറസ് നശിക്കും. അതുപോലെതന്നെ വേവിച്ച മാംസം ഉപയോഗിച്ചാലും രോഗസാധ്യതയില്ല. എന്നാല്‍ കൃത്യമായി വേവിക്കാത്ത മാംസമുപയോഗിക്കുന്നവരില് രേഗബാധയ്ക്ക് സാധ്യതയുണ്ട്.
പേ വിഷബാധയേറ്റ പട്ടി, കുറുക്കന്, കീരി, എലി തുടങ്ങിയ ജീവികള്‍ കടിച്ചാല്‍ മാത്രമേ പശുവിന് പേവിഷ ബാധയേല്ക്കുകയുള്ളൂ. പശുവിന് പേ വിഷബാധയേറ്റാല്‍ തുടക്കത്തില്‍ത്തന്നെ ലക്ഷണങ്ങള്‍ വ്യക്തമാകും. പശുക്കള്‍ പ്രത്യേകരീതിയില്‍ കരയുകയും വായില്‍നിന്ന് വെള്ളം വരികയും ചെയ്യും. അതോടൊപ്പം ആക്രമിക്കാൻ ശ്രമിക്കുകയും മരത്തിലൊക്കെ ഇടിക്കുകയും ചെയ്യും.
ആടുകളാണെങ്കില്‍ പ്രത്യേകരീതിയില്‍ വാലുകളിളക്കും. പേ വിഷബാധയറ്റ എല്ലാ നായ്ക്കളും അക്രമാസക്തമാകണമെന്നില്ല. ചില നായ്ക്കൾ ശാന്തമായിരിക്കും. മൃഗങ്ങളുടെ ഉമിനീര് പുറത്ത് ഉറ്റി ഉണങ്ങുന്നതോടെ വൈറസുകള്‍ നശിക്കുന്നതിനാല്‍ കടിയേറ്റാല്‍ മാത്രമേ വൈറസ് ബാധയ്ക്ക് സാധ്യതയുള്ളൂ. വിഷബാധയുള്ള മൃഗങ്ങളില്‍നിന്ന് പുറത്തുവരുന്ന ശ്രവം ഉണങ്ങിയാലോ സൂര്യപ്രകാശമേറ്റാലോ വിഷ ബാധയ്ക്കുള്ള സാധ്യതയില്ല.
മനുഷ്യശരീരത്തില്‍ പേവിഷ ബാധയേറ്റ മൃഗങ്ങള്‍ കടിച്ചാല്‍ മാത്രമേ പേ വിഷബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ളൂ. അതോടൊപ്പംതന്നെ ശരീരത്തില്‍ കടിയേല്‍ക്കുന്ന ഭാഗവും പ്രധാനമാണ്.
തലയ്ക്ക് കടിയേല്‍ക്കുകയാണെങ്കില്‍ അപകടസാധ്യത കൂടുതലാണ്. പേവിഷം മനുഷ്യശരീരത്തിലെത്തിയാല്‍ അവസാനനിമിഷം മാത്രമാണ് ഉമിനീരില്‍ ലക്ഷണങ്ങള്‍ കാണുക, അതുകൊണ്ടുതന്നെ തുടക്കത്തില്‍ത്തന്നെ ഉമിനീര് പരിശോധിച്ചാല്‍ പേവിഷ ബാധ സ്ഥിരീകരിക്കാന്‍ സാധ്യമല്ല. എന്നാല്‍ പശുവിന്റെ കുത്തേറ്റ് ശരീരത്തില്‍ മുറിവുണ്ടാകുകയാണെങ്കിലും വിഷബാധയ്ക്ക് സാധ്യതയുണ്ട്. ഏതെങ്കിലും തരത്തില്‍ മൃഗങ്ങളുടെ കടിയേറ്റാല്‍ മുറിവ് കൃത്യമായി കഴുകി വൃത്തിയാക്കി പ്രാഥമിക ചികിത്സ സ്വീകരിച്ചാല്‍ അപകടസാധ്യത ഒഴിവാക്കാം.
പേ വിഷ ബാധ സ്ഥിരീകരിക്കുന്നതിന് മലബാറിലെ ഏക ലബോറട്ടറി കണ്ണൂര്‍ ജില്ലാ വെറ്ററിനറി ആശുപത്രിയോടു ചേര്‍ന്ന് പ്രവർത്തിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള വിഷബാധയേറ്റാല്‍ ആശങ്കയില്ലാതെ കൃത്യമായി സ്രവപരിശോധന നടത്തി ചികിത്സ തേടുകയാണു വേണ്ടതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. ബി. അജിത്ത് ബാബു അറിയിച്ചു.