തലശേരി: മയക്കുമരുന്നിന്റെ വ്യാപനം തടയാൻ നാടാകെ കൈകോർക്കണമെന്ന് സിപിഐ ജില്ല സമ്മേളനം. യുവതലമുറയെ നശിപ്പിക്കുകയും സാമൂഹ്യ– കുടുംബ ബന്ധങ്ങളെയും തകർക്കുകയും ചെയ്യുന്ന നിലയിലേക്ക് മയക്കുമരുന്ന് വ്യാപിക്കുകയാണ്. ഇതിനെതിരെ ഭരണകൂടവും രാഷ്ട്രീയ സന്നദ്ധ സംഘടനകളും യുവജന -വിദ്യാർഥി സംഘടനകളും സ്കൂൾ പിടിഎകളും റസിഡൻസ് അസോസിയേഷനുകളും യോജിച്ച് അണിനിരക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിവസം ചർച്ചക്ക് സംസ്ഥാന അസി.സെക്രട്ടറി കെ പ്രകാശ് ബാബു, പി സന്തോഷ്കുമാർ എംപി എന്നിവർ മറുപടി പറഞ്ഞു. സത്യൻ മൊകേരി, സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി എൻ ചന്ദ്രൻ, ദേശീയകൗൺസിൽ അംഗം ഇ ചന്ദ്രശേഖരൻ, സി പി മുരളി, അഡ്വ. പി വസന്തം, സ്വാഗതസംഘം ചെയർമാൻ സി പി ഷൈജൻ, കൺവീനർ എം എസ് നിഷാദ് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്തു. വി.കെ. സുരേഷ് ബാബു, പി.കെ.മധുസൂദനൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. കെ എസ് ആർ ടി സി യിലെ പ്രതിസന്ധി പരിഹരിക്കുക, എൽ ഐ സി യെ പൊതുമേഖലയിൽ നിലനിർത്തുക,10 വർഷമായി ജോലി ചെയ്യുന്ന സപ്ലൈകോ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.