ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച് തടവില്‍ കഴിയുകയായിരുന്ന 11 പ്രതികളെയും മോചിപ്പിച്ച നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. സിപിഎം നേതാവ് സുഭാഷിണി അലി ഉള്‍പ്പടെയുളളവരാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് എന്‍.വി രമണ അംഗീകരിച്ചു. ഹര്‍ജി നാളെ പരിഗണനക്ക് വന്നേക്കും.
സുഭാഷിണി അലിക്ക് പുറമെ ലോക്‌സഭാ അംഗം മഹുവ മൊയിത്ര, മാധ്യമ പ്രവര്‍ത്തക രേവതി ലൗല്‍, രൂപ് രേഖ വര്‍മ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് ഇവര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും അപര്‍ണ ഭട്ടും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
പതിനാല് പേരെ കൊല്ലുകയും ഗര്‍ഭിണിയായിരുന്ന യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയുംചെയ്ത പതിനൊന്ന് പ്രതികളെയാണ് ശിക്ഷാ ഇളവ് നല്‍കി വിട്ടയച്ചതെന്ന് കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആണോ പ്രതികള്‍ക്ക് കുറ്റവാളികള്‍ക്ക് ശിക്ഷ ഇളവ് നല്‍കിയത് എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ശിക്ഷ ഇളവ് സംബന്ധിച്ച കുറ്റവാളികളുടെ അപേക്ഷ പരിശോധിച്ച് തീരുമാനം എടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ശിക്ഷ ഇളവ് നല്‍കിയത് എന്ന് കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവിനെയാണ് ചോദ്യംചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജി കണ്ടശേഷം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.
2008-ല്‍ കേസിലെ പ്രതികള്‍ക്ക് മുബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ബോംബെ ഹൈക്കോടതിയും ഈ വിധി ശശരിവെക്കുകയും ചെയ്തിരുന്നു. ഈ പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ ഇപ്പോള്‍ മോചിപ്പിച്ചതെന്നും ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.