കെഎസ്ആർടിസിക്ക് ഡീസൽ വാങ്ങാൻ 20 കോടി രൂപ അനുവദിച്ച് സർക്കാർ. ബുധനാഴ്ച തുക കെഎസ്ആർടിസിക്ക് ലഭിക്കും. ഇതോടെ ഡീസൽ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. എന്നാൽ ബുധനാഴ്ച വരെ സർവീസ് എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് കെഎസ്ആർടിസി.
ഡീസൽ കുടിശിക ഇനത്തിൽ 13 കോടി രൂപയാണ് കെഎസ്ആർടിസി ഇന്ധനക്കമ്പനികൾക്ക് നൽകാനുള്ളത്. കുടിശിക നൽകാതെ ഡീസൽ നൽകാനാവില്ലെന്ന് കമ്പനികൾ നിലപാടെടുത്തതോടെയാണ് കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമായത്.
ബൾക്ക് പർച്ചേസ് വിഭാഗത്തിന് കൂടിയ വില ഈടാക്കിയതിനെത്തുടർന്ന് റീട്ടെയിലായാണ് ഇപ്പോൾ ഇന്ധനം വാങ്ങുന്നത്. മുൻകൂട്ടി പണമടച്ച് ഓണ്‍ലൈനിൽ ഓർഡർ നൽകിയാലേ റീട്ടെയിലിൽ എണ്ണ കിട്ടൂ. എന്നിട്ടും 10 കോടി രൂപ വരെ കടമായി. ഈ തുക അടയ്ക്കാനില്ലാത്തതാണ് നിലവിൽ പ്രതിസന്ധി രൂക്ഷ മാക്കിയത്.