കണ്ണൂർ: കേരളത്തിലെ പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിച്ച് ജലഗതാഗത മാര്‍ഗങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. സംസ്ഥാന ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗത്തിന്റെ “എംവി ദര്‍ശക്’സര്‍വേ ലോഞ്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
റോഡ് ഗതാഗതത്തിന്റെ പരിമിതികള്‍ കണക്കിലെടുത്താണ് ജലഗതാഗത മാര്‍ഗങ്ങള്‍ നടപ്പാക്കുന്നത്. സുരക്ഷിതവും സുഗമവുമായ ജലഗതാഗതത്തിനും കൂടുതല്‍ പ്രാധാന്യം നല്കുന്നു. കോവളം മുതല്‍ കാസര്‍ഗോഡ് വരെ ഉള്‍നാടന്‍ ജലപാതാ വികസനം സാധ്യമാക്കും.- മന്ത്രി വ്യക്തമാക്കി.
അഴീക്കല്‍ തുറമുഖ പരിസരത്ത് നടന്ന ചടങ്ങില്‍ കെ.വി. സുമേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി. സരള, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് തുടങ്ങിയവർ പങ്കെടുത്തു.
സര്‍വേയര്‍മാര്‍ ഉള്‍പ്പടെയുള്ള സംഘത്തിന് കടലില്‍ നങ്കൂരമിട്ട് പര്യവേക്ഷണങ്ങള്‍ നടത്താനാണ് സര്‍വേ ലോഞ്ച് ഉപയോഗിക്കുക.
ആഴം, വ്യാപ്തി, കടലിന്റെ അടിഭാഗത്തെ സ്ഥിതി തുടങ്ങി വിവിധ കാര്യങ്ങള്‍ ഇതിലൂടെ കണ്ടെത്തും. 1.20 കോടി രൂപ ചെലവിലാണ് ലോഞ്ച് നിര്‍മിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സര്‍വേയ്ക്കാണ് “എംവി ദര്‍ശക്’ ഉപയോഗിക്കുക.