24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇത് വഴിവിളക്കല്ല അഴിമതി വിളക്കാണ് – മുകളിൽ ബാറ്ററിയുണ്ട് യാത്രക്കാർ സൂക്ഷിച്ചു പോവുക
Iritty

ഇത് വഴിവിളക്കല്ല അഴിമതി വിളക്കാണ് – മുകളിൽ ബാറ്ററിയുണ്ട് യാത്രക്കാർ സൂക്ഷിച്ചു പോവുക

ഇരിട്ടി: ഇത് വഴിവിളക്കല്ല അഴിമതി വിളക്കാണെന്ന് ഏതു കണ്ണുപൊട്ടനും മനസ്സിലാകും വിധമാണ് തലശ്ശേരി – വളവുപാറ കെ എസ് ടി പി റോഡിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ വഴിവിളക്കുകളുടെ നിൽപ്പ്. ഇതിന് ചുവട്ടിലൂടെ സൂക്ഷിച്ച് നടന്നില്ലെങ്കിൽ നിങ്ങളുടെ ജീവൻ ഏതു നേരവും അപകടത്തിൽ പെടാം എന്നതും അതിശയോക്തിയല്ല.
തലശ്ശേരി മുതൽ – കർണാടകാ അതിർത്തിയിലെ വളവുപാറ വരെ നീളുന്ന 53 കിലോമീറ്റർ റോഡാണ് കെ എസ് ടി പി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചത്. നവീകരണം ഏതാണ്ട് പൂർത്തിയായെങ്കിലും ഇതുവരെ ഈ റോഡിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം നടന്നിട്ടില്ല. എന്നാൽ ഇതിന് മുന്നേ തന്നെ ഇതിൽ സ്ഥാപിച്ച സോളാർ വഴിവിളക്കുകളെല്ലാം കണ്ണടച്ച് കഴിഞ്ഞു. ഇവ സ്ഥാപിച്ച് ഒരു മാസം തികയുന്നതിന് മുന്നേയാണ് പാതിയിലേറെ വഴിവിളക്കുകളും കണ്ണടച്ച് കഴിഞ്ഞിരുന്നു. ഇവയിൽ ഒന്നുപോലും നന്നാക്കിയില്ലെന്ന് മാത്രമല്ല ഇന്ന് ഇവയുടെ നിൽപ്പുതന്നെ ഏറെ അപകടകരമായ നിലയിലാണ്. സ്ഥാപിച്ച് ഒരു വർഷം തികയും മുൻപേ തുരുമ്പെടുത്ത തൂണുകളിൽ ഒന്നരയാൾ പൊക്കത്തിൽ സ്ഥാപിച്ച ബാറ്ററികൾ ഒന്നൊന്നായി അടർന്നു വീണുകൊണ്ടിരിക്കുകയാണ്. ബാറ്ററിയെ താങ്ങി നിർത്തുന്ന ഇരുമ്പ് കാലുകളും പെട്ടികളും തുരുമ്പെടുത്ത് ഏത് നേരവും വീഴാൻ പാകത്തിൽ നിൽക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. അതുകൊണ്ടുതന്നെ ഇതിനു സമീപത്തുകൂടി കടന്നുപോകുന്നവർ ഏറെ ഭാരമുള്ള ബാറ്ററികൾ തലയിൽ വീണ് മരണം വരെ സംഭവിക്കാവുന്ന സ്ഥിതിയാണ്.
53 കിലോമീറ്റർ വരുന്ന റോഡിനെ രണ്ട് റീച്ചുകളായാണ് ടെണ്ടർ ചെയ്തിരുന്നത്. ഇതിൽ ഒന്നാം റീച്ചായ തലശ്ശേരി മുതൽ കളറോഡ് വരെ 30 കിലോമീറ്ററും, രണ്ടാം റിച്ചായ കളറോഡ് മുതൽ വളവുപാറ വരെ 23 കിലോമീറ്ററുമാണ് ദൂരം. എന്നാൽ രണ്ടാം റീച്ചായ കളറോഡ് വളവുപാറ റോഡിന്റെ നവീകരണമാണ് ആദ്യം പൂർത്തിയായത്. രണ്ടാം റീച്ചിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ വിളക്കുകളാണ് ഇന്ന് ഏറെ പരിതാപകാരവും അപകടകരവുമായ അവസ്ഥയിലായിരുന്നു.
തലശ്ശേരി മുതൽ വളവുപാറവരെ പാതയിൽ ആകെ 947 ലൈറ്റുകളാണ് സ്ഥാപിചിരിക്കുന്നത്. ഒരു ലൈറ്റിന് 95000 രൂപ നിരക്കിൽ 8.99 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത് എന്നാണ് പറയുന്നത്. പ്രധാന ടൗണുകളിലും കവലകളിലും 30മീറ്റർ ഇടപെട്ടാണ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. പൂർണ്ണമായും സോളാറിൽ പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി ബിൽ ആരും അടക്കേണ്ടതില്ല എന്നാണ് അധികൃതർ ന്യായീകരണം പറഞ്ഞിരുന്നത്.
എന്നാൽ തീരേ നിലവാരം കുറഞ്ഞ ഉപകരണങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നതെന്നും ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് പരക്കേ ആക്ഷേപം. ഇവർ പറയുന്ന തുകയുടെ പാതിപോലും വിലമതിക്കാത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചത് കൊണ്ടാകാം വർഷങ്ങൾ നിലനിൽക്കേണ്ട ലൈറ്റുകളും ഉപകരണങ്ങളും ഒരു വർഷമെത്തും മുൻപേ ഈ വിധം നശിക്കാൻ ഇടയായതെന്നും ഇവർ പറയുന്നു. പുതിയവ സ്ഥാപിക്കുക എന്നല്ലാതെ തുരുമ്പെടുത്ത് നശിച്ച തൂണുകളും ബാറ്ററികളും പുനരുപയോഗിക്കാൻ പറ്റാത്ത വിധം നശിച്ചിരിക്കുന്ന അവസ്ഥയാണിപ്പോൾ. ഇനി പുതിയവ സ്ഥാപിച്ചില്ലെങ്കിലും വേണ്ടില്ല ഇപ്പോൾ ജീവനുതന്നെ അപകടാവസ്ഥ സൃഷ്ടിക്കുന്ന ഇവയെല്ലാം ഇവിടെ നിന്നും മാറ്റിത്തന്നാൽ മതിയെന്നാണ് ജനങ്ങൾ പറയുന്നത്. ഇല്ലെങ്കിൽ ഓരോ സോളാർ വിളക്ക് തൂണുകളിലും ‘മുകളിൽ ബാറ്ററിയുണ്ട്, ചുവട്ടിലൂടെ പോകുന്ന ജനങ്ങൾ സൂക്ഷിച്ചു പോവുക’ എന്ന ബോർഡ് വെക്കേണ്ടിവരുമെന്നും ഇരിട്ടി ടൗണിലെ ടാക്സി – ഓട്ടോ ഡ്രൈവർമാർ പറയുന്നു.

Related posts

4ജി നെറ്റ്‌വര്‍ക്ക്‌ ശക്തിപ്പെടുത്താന്‍ ജിയോ കേരളത്തില്‍ കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കുന്നു……………

Aswathi Kottiyoor

നഗരസഭാ പരിധിക്കുള്ളിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യണം

Aswathi Kottiyoor

ഇരിട്ടിപ്പാലം പൈതൃകമായി സംരക്ഷിക്കും; വൺവേ ഗതാഗതത്തിന് ആയി ഉപയോഗിക്കും

Aswathi Kottiyoor
WordPress Image Lightbox