കണ്ണൂര്‍: ഏറ്റവും കൂടുതല്‍ വിദ്യാർഥികളെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് വിജയിപ്പിച്ച കണ്ണൂര്‍ ജില്ലയിലും പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റിന് ക്ഷാമം. ജില്ലയില്‍ എയ്ഡഡ്, അണ് എയ്ഡഡ് മേഖലകളിലായി ആകെയുള്ള 34292 സീറ്റുകളിലേക്കായി 37366 വിദ്യാർഥികൾ അപേക്ഷിച്ചു. സിബിഎസ്സി, ഐസിഎസ്ഇ പരീക്ഷാഫലം കൂടെ വന്നതോടെ അപേക്ഷ സമർപ്പിച്ചവരുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായത്.
ഇത്തവണ കണ്ണൂരില്‍ 35167 വിദ്യാർഥികളാണ് എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ചിരിക്കുന്നത്. 99.77 ശതമാനമാണ് വിജയശതമാനം. സംസ്ഥാനത്തലത്തില്‍ തന്നെ മികച്ച വിജയമായിരുന്നു ഇത്. ഐസ്എസ്ഇ, സിബിഎസ്ഇ പരീക്ഷഫലം കൂടെ വന്നതോടെ നിലവിൽ ജില്ലയില്‍ 3072 വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാത്ത സ്ഥിതിയാണ്.
ഹയര്‍സെക്കൻഡറി പ്രവേശനത്തിനായി ഏകജാലക സംവിധാനമായ കാപ് വഴി കണ്ണൂരില്‍ ഇതുവരെ മുന്പത്തിയൊന്പതിനായിരത്തിലധികം വിദ്യാർഥികളാണ് സൈറ്റില്‍ ലോഗിന്‍ ചെയ്തത്. ഇതില്‍ 37366 വിദ്യാർഥികളുടെ അപേക്ഷകള്‍ സ്വീകരിച്ചു. എസ്എസ്എല്‍സി വിജയിച്ച 33857 പേരും ഐസിഎസ്ഇ വിജയിച്ച 78 പേരും സിബിഎസ്ഇയിലെ 2462 പേരും സ്പോര്‍ട്സ് വിഭാഗത്തിലെ 192 വിദ്യാർഥികളുമാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയത്.
സീറ്റ് ക്ഷാമം നേരിടുന്ന ജില്ലകളില്‍ അധിക ബാച്ചുകള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇത്തവണ ജില്ലയില്‍ സയന്‍സ് വിഷയങ്ങള്‍ക്ക് ഒഴികെ ഹ്യൂമാനിറ്റീസിനും കോമേഴ്സിനും മാത്രമാണ് താത്കാലിക ബാച്ച് വര്‍ധനവുണ്ടായിരിക്കുന്നത്. ഹ്യൂമാനിറ്റീസിന് 520 സീറ്റുകളും കൊമേഴ്സിന് 65 സീറ്റുകളും ഉള്‍പ്പടെ 585 സീറ്റുകളും മാത്രമാണ് ബാച്ച് വർധനവിലൂടെ ലഭിക്കുന്നുള്ളൂ. മുന്‍ വര്‍ഷങ്ങളിലെ 20 ശതമാനം സീറ്റ് വർധനവ് കാരണമായി നിലവില്‍ ഒരു ക്ലാസില്‍ തന്നെ അറുപതിലേറെ വിദ്യാർഥികള്‍ തിങ്ങിനിറഞ്ഞാണ് ഇരിക്കേണ്ടിവരുന്നത്. ബാച്ച് വർധിപ്പിക്കാതെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത് കാരണം അധിക ജോലിഭാരം പേറുകയാണ് ഹയര്‍ സെക്കൻഡറി അധ്യാപകർ.
ഇത്രയും കുട്ടികള്‍ ഒരുമിച്ച് ഒറ്റ ക്ലാസില്‍ പഠിക്കുന്നത് നിലവാരത്തെയുള്പ്പെടെ ബാധിക്കുമെന്നും ഇവര്‍ ആശങ്കപ്പെടുന്നുണ്ട്. അതിനുപുറമെ ക്ലാസ് മുറികളിലെ സൗകര്യക്കുറവും പരാതിക്കിടയാക്കുന്നുണ്ട്. ഈ വര്‍ഷം എപ്ലസുകാരുടെ എണ്ണം കുറഞ്ഞതിനാല്‍ സയന്‍സ് തെരഞ്ഞെടുക്കാനുള്ള അവസരം ഏറെ മുന്നിലുള്ളവര്‍ക്ക് മാത്രം ലഭിക്കുന്നതും സയന്‍സ് ആഗ്രഹിക്കുന്ന വിദ്യാർഥികളെ നിരാശരാക്കുന്നുണ്ട്. എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേതിനെ അപേക്ഷിച്ച് കുറവാണ് ഇത്തവണ.