കണ്ണൂർ: ജില്ലയിൽ വാഹന പരിശോധന ശക്തമാക്കി എൻഫോഴ്സ്മെന്റ് ആർടിഒ. കഴിഞ്ഞ മാസത്തിൽ 2474 കേസുകളിലായി 45 ലക്ഷത്തോളം രൂപയാണ് പിഴ ചുമത്തിയത്.
ഹെല്‍മെറ്റ് ധരിക്കാതെ ഇരു ചക്ര വാഹനം ഓടിച്ച 377 കേസുകളും ഇന്‍ഷ്വറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 117 കേസുകളും നികുതി അടയ്ക്കാത്ത 97 കേസുകളും ഫിറ്റ്നസ് ഇല്ലാത്ത 121 കേസുകളും കൂളിംഗ് ഫിലിം പതിപ്പിച്ച 498 കേസുകളും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഇളക്കിമാറ്റിയ 76 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.
കൂടാതെ 20 ഓളം കുട്ടിഡ്രൈവര്‍മാരുടെ രക്ഷിതാക്കള്‍ക്കെതിരേയും നടപടിയെടുത്തു. നേരത്തെ കണ്ണൂരിലായിരുന്നു എൻഫോഴ്സ്മന്റ് ആർടിഒ പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ ഓഫീസ് മട്ടന്നൂരില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി.
ഇരിക്കൂര്‍ റോഡിലെ പഴയ ബിഎസ്എന്‍എല്‍ മെക്രോവേവ് ടവര്‍ ബേസ് സ്റ്റേഷനിലാണ് ഓഫീസ് ആരംഭിച്ചത്.
എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ ഓഫീസും ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചി
ട്ടുള്ള വിവിധതരം കാമറകളുടെ കണ്ട്രോള് റൂമുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ കീഴില്‍ ഏഴ് എംവിഐമാരും 18 എഎംവിഐമാരും ഉള്‍പ്പെട്ട ആറു ടീമുകളാണ് ജില്ലയിൽ പരിശോധന നടത്തുന്നത്.