കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് കഴിഞ്ഞ രണ്ട് ദിവസമായി അനുഭവപ്പെടുന്നത് വൻ ഭക്തജന തിരക്ക്. കൊട്ടിയൂർ വൈശാഖ മഹോത്സവ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കുകളിലൊന്നാണ് ഞായറാഴ്ച ഉണ്ടായത്. പത്ത് കിലോമീറ്ററോളം വാഹന ഗതാഗതവും തടസപ്പെട്ടു. അതിന് തുടർച്ചയെന്നോണം ഇന്നും വൻ ഭക്ത ജന പ്രവാഹമാണ് കൊട്ടിയൂരിലേക്ക് എത്തുന്നത്.
വൈശാഖോത്സവത്തിലെ അവസാന ആരാധനയായ രോഹിണി ആരാധന നാളെ നടക്കും. രോഹിണി ആരാധന നാളിലാണ് സവിശേഷ ചടങ്ങായ ആലിംഗന പുഷ്പാഞ്ജലി നടക്കുക. ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും സന്ധ്യയ്ക്ക് പഞ്ചഗവ്യ അഭിഷേകവും ഉണ്ടാകും.
ജൂൺ ആറിന് മകം നാളിലാണ് കലംവരവ്. അന്ന് ഉച്ചശീവേലിക്കു ശേഷം സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനമില്ല. ഒൻപതിന് വാളാട്ടം, അത്തം ചതുശ്ശതം, കലശപൂജയ്ക്കും ശേഷം 10-ന് തൃക്കലശ്ശാട്ടത്തോടെ ഉത്സവം സമാപിക്കും.