കണ്ണൂർ: കോവിഡ് ഭീതിയൊഴിഞ്ഞ് സാധാരണ രീതിയിൽ പുതിയ അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ സജീവമായി സ്കൂൾ വിപണിയും. കഴിഞ്ഞ മൂന്നു വർഷം നഷ്ടമായ വിപണി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. എന്നാൽ, സ്കൂള്‍ വിപണിയിൽ വിലക്കയറ്റം പിടിമുറുക്കിയതോടെ രക്ഷിതാക്കൾ പ്രതിസന്ധിയിലായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ നല്‍കുമെങ്കിലും നോട്ടുബുക്കുകളും മറ്റ് അനുബന്ധ പഠനോപകരണങ്ങളും വാങ്ങാൻ ഇത്തവണ ചെലവേറും. നോട്ടുബുക്കുകളിൽ ഏറ്റവും കൂടുതല്‍ ഡിമാൻഡുള്ള ക്ലാസ്മേറ്റ്സ് ബ്രാൻഡിന് 200 പേജിന് കഴിഞ്ഞ വര്‍ഷം വാങ്ങിയതിനേക്കാള്‍ അഞ്ച് രൂപയാണ് അധികം നല്‍കേണ്ടത്. നിലവില്‍ 47 രൂപയ്ക്ക് ലഭിച്ചിരുന്ന ബുക്കിന് 52 രൂപയാണ് വില. സാധാരണ ട്രേഡ് മാര്‍ക്കില്ലാത്ത കമ്പനികളുടെ നോട്ട് ബുക്കുകൾ കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ ലഭിക്കാറുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അവയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷമായി സ്കൂള്‍ വിപണി സജീവമായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ നേരത്തെതന്നെ പഠനസാമഗ്രികളും മറ്റും വിപണിയിലെത്തിയിട്ടുണ്ട്. പേന, പെന്‍സില്‍ എന്നിവയ്ക്കും മറ്റു പഠനോപകരണങ്ങള്‍ക്കും വില കുത്തനേ കൂടിയിട്ടുണ്ട്. കൂടിയ വില നല്കി പഠനസാമഗ്രികള്‍ എങ്ങനെ വാങ്ങുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. പേപ്പര്‍ വിപണിയില്‍ ആര്‍ക്കും പിടിച്ചുകെട്ടാന്‍ കഴിയാത്തവിധമാണ് വില കൂടിക്കൊണ്ടിരിക്കുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിദ്യാലയങ്ങള്‍ തുറക്കുമ്പോഴേക്കും ഇനിയും വില കൂടാന്‍ സാധ്യതയുണ്ട്. അടുത്ത അധ്യയനവര്‍ഷം കൃത്യമായി നടക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വന്നതോടെ നേരത്തെതന്നെ പഠനസാമഗ്രികള്‍ വാങ്ങാൻ ആളുകളെത്തുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. മൊത്തവിപണിയില്‍ വര്‍ധനവുണ്ടായതിനാല്‍ ചില്ലറ വില്പനയില് വലിയ കിഴിവ് നല്‍കാനും വ്യാപാരികള്‍ക്ക് കഴിയില്ല. അധ്യയനവര്‍ഷം തുടങ്ങും മുന്‍പ് സ്കൂള്‍ വിപണിയില്‍ കിഴിവോടെ സാധനങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനമുണ്ടാകണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ബാഗിനും കുടയ്ക്കും പൊള്ളും വില
ചെറിയ ക്ലാസുകളിലെ കുട്ടികളുടെ ബാഗിന് 400 മുതൽ 600 വരെയാണ് വില. ഹൈസ്കൂൾ കുട്ടികളുടെ ബാഗിന് 500 മുതൽ 1500 വരെയാണ് വില. വില കുറഞ്ഞ ബാഗുകളും മറ്റുമാണ് കൂടുതലായും വിൽപന നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. സ്കൂൾ കുട്ടികളെ ആകർഷിക്കുന്നതിനായി പ്രമുഖ കന്പനികളുടേതെന്ന് തോന്നിപ്പിക്കുന്ന ബാഗുകളും ഫാൻസി ബാഗുകളുമെല്ലാം വിപണിയിൽ ഇപ്പോൾ ലഭ്യമാണ്. വിൽപന കുറവായിരിക്കുമെന്നത് മുന്നിൽക്കണ്ട് പല കന്പനികളും പുതിയ പരീക്ഷണങ്ങളൊന്നും വിപണിയിലെത്തിച്ചിട്ടില്ല. ത്രീ ഫോള്‍ഡ് കുടയ്ക്കും വളയന്കാല കുടയ്ക്കും 390 മുതല്‍ 850 രൂപ വരെയാണ് വില. വര്‍ണക്കുടകള്‍ 200 രൂപ മുതല്‍ ലഭിക്കും. യൂണിഫോം തുണിത്തരങ്ങൾക്ക് ഇത്തവണ മീറ്ററിന് 20 മുതൽ 40 രൂപ വരെ വർധനയുണ്ട്. സ്വകാര്യ സ്കൂളുകളിൽ യൂണിഫോം തയ്ച്ചു നൽകുകയാണ്. 2,000 മുതൽ 5,000 രൂപ വരെയാണ് ഇതിന്റെ ചിലവ്. 50 രൂപ മുതൽ മുകളിലേക്ക് പെൻസിൽ ബോക്സുകൾ ലഭ്യമാണ്. വാട്ടർ ബോട്ടിൽ വാങ്ങണമെങ്കിൽ 250 രൂപയാകും. ചോറ്റുപാത്രത്തിനും കുറഞ്ഞത് 15 രൂപയുടെ വർധനയുണ്ടായതായി വ്യാപാരികൾ പറയുന്നു.
പ്രതീക്ഷയോടെ
വ്യാപാരികൾ
സാധനങ്ങൾക്ക് വിലകൂടിയിട്ടുണ്ടെങ്കിലും കോവിഡ് കൊണ്ടുപോയ സ്കൂൾ വിപണി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. ന്യൂജെൻ കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ചുള്ള സാധനങ്ങൾ വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങൾ പല വ്യാപാരികളും തുടങ്ങിക്കഴിഞ്ഞു. ബാഗ്, കുട, നോട്ട്ബുക്ക്, വസ്ത്രങ്ങൾ എന്നിവയെല്ലാം ട്രെൻഡിനനുസരിച്ചാണ് കടകളിൽ എത്തിക്കുന്നത്. കഴിഞ്ഞ നവംബറിൽ സ്കൂൾ തുറന്നെങ്കിലും പ്രതീക്ഷിച്ചത്ര വ്യാപാരം ലഭിച്ചിരുന്നില്ല. വർണക്കുടകളും ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത കുടകളുമാണ് ചെറിയ ക്ലാസിലെ കുട്ടികൾക്ക് പ്രിയം. കോവിഡിനുമുന്‍പ് കുടുംബശ്രീയുടെയും മറ്റ് സ്വയംതൊഴിൽ യൂണിറ്റുകളുടെയും നേതൃത്വത്തിൽ ബാഗ്, കുട തുടങ്ങി സ്കൂൾ വിപണിയിലേക്ക് ആവശ്യമായ സാധനങ്ങൾ നിർമിച്ചുനൽകിയിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് അവയിൽ പലതും അടച്ചുപൂട്ടിയ നിലയിലാണ്.
ഓൺലൈനും ഭീഷണി
ന്യൂജെൻ കുട്ടികൾ കൂടുതലും ഓൺലൈൻ വിപണിയെ ആശ്രയിക്കാൻ തുടങ്ങിയത് വ്യാപാരികൾക്ക് തിരിച്ചടിയാകുന്നുണ്ട്. കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭിക്കുന്നത് കൊണ്ടുതന്നെ ഓൺലൈനിലൂടെയാണ് ഇവർ കൂടുതലും സാധനങ്ങൾ വാങ്ങുന്നത്. യൂത്തിനെ ആകർഷിക്കുന്ന തരത്തിലുള്ള ഓഫറുകളാണ് ഓൺലൈനിൽ. മുതിർന്ന ക്ലാസിലെ കുട്ടികളിൽ ഭൂരിഭാഗവും ഓൺലൈനുകളെ ആശ്രയിച്ചാണ് സാധനങ്ങൾ വാങ്ങുന്നത്. കടകളിലെ കച്ചവടത്തെ ഇത് നല്ലരീതിയിൽ ബാധിക്കുമെന്നും വ്യാപാരികൾ അഭിപ്രായപ്പെടുന്നു.
previous post